
അമൃത്സര്‍: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) പഞാഞ്ചില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ (Aam Aadmi) രാജ്യസഭാ സ്ഥാനര്‍ത്ഥിയാവും. പഞ്ചാബില്‍ (Punjab) നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.
ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്‌വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.
ഹര്‍ഭജന്റിന്റെ വാക്കുകള്‍.... ''ആം ആദ്മി പാര്‍ട്ടിയേയും ഭഗവന്ദ് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കര്‍ക്കളനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു.
ഹര്‍ഭജന്റെ രാഷ്ട്രീയ പ്രവേശനം നേരത്തെയും ചര്‍ച്ചയായിരുന്നു. പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം വ്യക്താക്കിയിരുന്നു. അതിന് മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും പിസിസി അധ്യക്ഷനുമായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഹര്‍ഭജന്‍ കോണ്‍ഗ്രസിലേക്കെന്ന് പലരും ഊഹിച്ചു. മിന്നും താരം ഭാജിക്കൊപ്പമെന്നുള്ള അടിക്കുറുപ്പോടെ സിദ്ദു തന്നെയാണ് ചിത്രം പങ്കുവച്ചിരുന്നത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ് ഹര്‍ഭജന്‍ സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!