
ദില്ലി: ടി20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്തതിന് പിന്നാലെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശുഭവാർത്തയുമായി വരുൺ ചക്രവർത്തി. വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം തിരിച്ചുവരവിന്റെ പാതയിലാണെന്നും പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നും നമീബിയക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വരുൺ വ്യക്തമാക്കി.
പാകിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ അവൻ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ അവനോട് സംസാരിച്ചിരുന്നു, ഇപ്പോൾ അവൻ സുഖമായി ഇരിക്കുന്നു. ഇന്ന് അഭിഷേക് പരിശീലനവും നടത്തി. താൻ തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് അവൻ എന്നോട് പറഞ്ഞത്-വരുണ്‍ പറഞ്ഞു. വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം തിരിച്ചെത്തിയെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കഠിനമായ പനിയും വയറിലെ അണുബാധയും കാരണം താരം രണ്ട് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നമീബിയക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടോസ് സമയത്ത് നായകൻ സൂര്യകുമാർ യാദവ് അഭിഷേകിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൂചന നൽകിയിരുന്നു. അഭിഷേകിന് ഇപ്പോഴും പൂർണ്ണമായി സുഖമായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ അവന് നഷ്ടമാകും. അവന് പകരമായി അവന്‍റെ അതേശൈലിയില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു സൂര്യകുമാറിന്‍റെ വാക്കുകള്‍.
അണുബാധയെത്തുടർന്ന് താരത്തിന് ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നതായാണ് വിവരം. അഭിഷേകിന്‍റെ അഭാവത്തിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് മുൻപായി കൊളംബോയിൽ നടക്കുന്ന പരിശീലന സെഷനുകളിൽ അഭിഷേകിന്‍റെ പ്രകടനം വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. താരം ദീർഘനേരം നെറ്റ്സിൽ ബാറ്റിംഗ് നടത്തുകയാണെങ്കിൽ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ.
ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഓപ്പണിംഗിൽ തിരിച്ചെത്തുന്നത് ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!