
നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ തുടക്കത്തില്‍ മഴ വില്ലനായതോടെ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. പരമ്പരയില്‍ ഇന്ത്യക്ക് ജീവന്‍ നിലനിര്‍ത്താനുള്ള നിര്‍ണായക പോരാട്ടമെന്നതിലുപരി പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവും ആരാധകരുടെ ആവേശം ഉയര്‍ത്തിയിരുന്നു. രണ്ട് മാസത്തെ ഇടവേളക്കുശേഷം പരിക്കില്‍ നിന്ന് മോചിതനായി ടീമിലെത്തിയ ബുമ്ര പക്ഷെ ആദ്യ മത്സരം കളിച്ചിരുന്നില്ല.
എന്നാല്‍ ആദ്യ മത്സരത്തിലെ ബൗളിംഗ് പരാജയം ബുമ്രയെ കളിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറ്റി. ഇതിനിടെ രണ്ടാം ടി20യില്‍ ഉമേഷ് യാദവിന് പകരം ബുമ്ര കളിക്കുമെന്നും റിപ്പോര്‍ട്ടെത്തി.അപ്പോഴാണ് മഴ വില്ലനായി എത്തിയത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ മത്സര എട്ടോവര്‍ വീതമാക്കി ചുരുക്കുകയും ഇന്ത്യ ടോസ് നേടുകയും ബുമ്ര ടീമിലുണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കുകയും ചെയ്തതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
സാംപ വന്നു, കോലി വീണു, അതും എട്ടാം തവണ; ഒപ്പം നാണക്കേടിന്‍റെ റെക്കോര്‍ഡും
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പക്ഷെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ബുമ്രയല്ല ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ അക്സര്‍ പട്ടേലിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആരാധകരുടെ ക്ഷമ വീണ്ടും പരീക്ഷിച്ചു. മൂന്നും നാലും ഓവറുകള്‍ കഴിഞ്ഞപ്പോഴും ബുമ്ര ആദ്യ ഓവര്‍ എറിഞ്ഞിരുന്നില്ല. പരിക്കില്‍ നിന്ന് മാറി തിരിച്ചെത്തിയതിനാല്‍ ഇനി ബുമ്ര പന്തെറിയില്ലെ എന്ന് ആരാധകര്‍ ശങ്കിച്ചപ്പോഴാണ് അഞ്ചാം ഓവര്‍ എറിയാന്‍ തന്‍റെ വിശ്വസ്തനെ രോഹിത് വിളിച്ചത്.
ആദ്യ പന്ത് വൈഡെറിഞ്ഞ് തുടങ്ങിയ ബുമ്ര അടുത്ത അഞ്ച് പന്തുകളും വലിയ ഭീതിയൊന്നും വിതക്കാതെയാണ് എറിഞ്ഞത്. എന്നാല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ ഫിഞ്ചിന്‍റെ ലെഗ് സ്റ്റംപ് പിഴുതൊരു യോര്‍ക്കറിലൂടെ ബുമ്ര തന്‍റെ തിരിച്ചുവരവ് അറിയിച്ചു. ആ മരണയോര്‍ക്കറിന് ഫിഞ്ച് പോലും കൈയടിക്കുകയും ചെയ്തു.
തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും തകര്‍ത്തടിച്ചിരുന്ന ഫിഞ്ചിന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്താന്‍ ബുമ്രക്കായി. തന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഉപ്പൂറ്റി തകര്‍ക്കുന്നൊരു തകര്‍പ്പന്‍ യോര്‍ക്കര്‍ കൂടി എറിഞ്ഞാണ് ബുമ്ര ഞെട്ടിച്ചത്. ബുമ്രയുടെ യോര്‍ക്കര്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്മിത്ത് ക്രീസില്‍ അടിതെറ്റി വീഴുകയും ചെയ്തു. ആ ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ബുമ്ര തിരിച്ചെത്തിയത് വരും മത്സരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് ആശ്വാസകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!