Latest Videos

ഹെറ്റ്‌മെയര്‍ പുറത്തേക്ക്? രാജസ്ഥാന്‍ മധ്യനിരയില്‍ പുതിയ താരം; ഡല്‍ഹിക്കെതിരായ മത്സരത്തിന്റെ സാധ്യതാ ഇലവന്‍

By Web TeamFirst Published May 6, 2024, 4:14 PM IST
Highlights

രാജസ്ഥാനേക്കാളേറെ മത്സരത്തിന് പ്രാധാന്യം നല്‍കേണ്ടത് ഡല്‍ഹി തന്നെയാണ്. കാരണം പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് ജയം ഉറപ്പിച്ചേ പറ്റൂ.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിക്കാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചൊവ്വാഴ്ച്ച (7-05-2024) അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ സഞ്ജു സാംസണും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം. നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 16 പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങള്‍ മാത്രം പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസാണ് ഒന്നാം സ്ഥാനത്ത്. ഇരുവര്‍ക്കും 16 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മാത്രമല്ല, അവര്‍ ഒരു മത്സരം കൂടുതലാണ് കളിച്ചത്.

രാജസ്ഥാനേക്കാളേറെ മത്സരത്തിന് പ്രാധാന്യം നല്‍കേണ്ടത് ഡല്‍ഹി തന്നെയാണ്. കാരണം പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് ജയം ഉറപ്പിച്ചേ പറ്റൂ. 11 മത്സരങ്ങളില്‍ 10 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി. സ്വന്തം ഗ്രൗണ്ടിലെത്തുമ്പോള്‍ ജയമല്ലാതെ ഡല്‍ഹി മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രാജസ്ഥാനവട്ടെ ഒരു ജയം കൂടി നേടി പ്ലേ ഓഫ് ഉറപ്പിക്കാനും ഇറങ്ങുന്നു. കുഞ്ഞന്‍ ഗ്രൗണ്ടാണ് ഡല്‍ഹിയിലേത്. ആരെറിഞ്ഞാലും അടി കിട്ടും. വലിയ സ്‌കോര്‍ തന്നെ പ്രതീക്ഷിക്കാം. തമ്മില്‍ ഭേദം സ്പിന്നര്‍മാരാണ്. എന്തായാലും ഡല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഷിംറോണ്‍ ഹെറ്റ്‌മെയറുടെ സ്ഥാനം മാത്രമാണ് രാജസ്ഥാന് ആശങ്ക നല്‍കുന്നത്. ഇതുവരെ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഹെറ്റ്‌മെയറെ മാറ്റി ടോം കോഹ്ലര്‍ - കഡ്‌മോറിനെ കളിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ വിന്‍ഡീസ് താരത്തെ മാറ്റിനിര്‍ത്താനുള്ള സാധ്യത കുറവാണ്. വീണ്ടുമൊരു അവസരം കൂടി നല്‍കാനായിരിക്കും തീരുമാനം. മറ്റു മാറ്റങ്ങള്‍ക്കൊന്നും തന്നെ സാധ്യതയില്ല.

ഇന്ത്യ ടീം പാകിസ്ഥാനില്‍ വരും! വന്നില്ലെങ്കില്‍..; ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.

click me!