മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ശ്രമം തുടങ്ങി. ഹാർദിക്കിന് പകരമായി യുവതാരം ആയുഷ് മാത്രെയെ മുംബൈ ആവശ്യപ്പെട്ടെങ്കിലും, ശിവം ദുബെയും ഡെവാൾഡ് ബ്രെവിസും പണവും അടങ്ങുന്ന ഓഫറാണ് ചെന്നൈ മുന്നോട്ട് വെച്ചത്. ഇരു ടീമുകളും തമ്മിലുള്ള ട്രേഡ് ചർച്ചകൾ പുരോഗമിക്കുകയാണ്.
ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്ത്. മുംബൈ വിടാന്‍ ഒരുങ്ങുന്ന ഹാര്‍ദിക്കിനായി ഇരു ടീമുകളും തമ്മില്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായി യുവതാരം ആയുഷ് മാത്രെയെയും ഒപ്പം പണവും നല്‍കണമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിഎല്‍ 2026 സീസണില്‍ 180നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശി ശ്രദ്ധ നേടിയ ആയുഷ് മാത്രെയെ ടീമിന്റെ ദീര്‍ഘകാല ഭാവി മുന്നില്‍ക്കണ്ടാണ് മുംബൈ നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല. യുവതാരത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഫ്രാഞ്ചൈസി ഏറെ താല്‍പര്യപ്പെടുന്നുണ്ട്. ഇതിന് പകരമായി മറ്റൊരു ഓഫറാണ് സിഎസ്‌കെ മുന്നോട്ടുവെച്ചിരിക്കുന്നത്. വെടിക്കെട്ട് താരം ശിവം ദുബെ, ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്, ഒപ്പം 10 കോടി രൂപ നല്‍കാമെന്നുമാണ് ചെന്നൈയുടെ വാഗ്ദാനം.
20 കോടിയിലധികം വരുന്ന മൂല്യമുള്ള ട്രേഡ്
ചെന്നൈ മുന്നോട്ടുവെച്ച ഈ ഓഫറിന് ഏകദേശം 20 കോടി രൂപയിലധികം മൂല്യം വരുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുന്ന അപൂര്‍വ്വ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. എങ്കിലും, ഐപിഎല്‍ 2026 സീസണില്‍ 206 റണ്‍സും 4 വെയ്റ്റുകളും മാത്രം നേടാനായ ഹാര്‍ദിക്കിനായി ഈ വലിയ തുക മുടക്കുന്നത് ശരിയാണോ എന്ന ചര്‍ച്ചകളും സിഎസ്‌കെയ്ക്കുള്ളില്‍ നടക്കുന്നുണ്ട്.
ഇടപാട് നടക്കുമോ?
നിലവില്‍ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഈ കരാര്‍ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയുടെ യുവതാരത്തോടുള്ള താല്‍പര്യവും ചെന്നൈയുടെ കോര്‍ ടീമിനെ നിലനിര്‍ത്താനുള്ള നീക്കവുമാണ് ചര്‍ച്ചകളില്‍ പ്രധാന തടസ്സമാകുന്നത്. ഈ ട്രേഡ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ഫ്രാഞ്ചൈസികള്‍ രംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
