ക്യാപ്റ്റന്‍ നയിക്കുന്നു, തകര്‍പ്പന്‍ സെഞ്ചുറിയുമായി രഹാനെ; ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്

By Web TeamFirst Published Dec 27, 2020, 12:49 PM IST
Highlights

മെല്‍ബണില്‍ ഓസീസിന്റെ 195-നെതിരെ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 277 എന്ന നിലയിലാണ്. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
 

മെല്‍ബണ്‍: ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മെല്‍ബണില്‍ ഓസീസിന്റെ 195-നെതിരെ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 277 എന്ന നിലയിലാണ്. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രഹാനെയുടെ 12-ാം ടെസ്റ്റ് സെഞ്ചുറിണ് ഇന്ത്യയുടെ പ്രതീക്ഷള്‍ക് നിറം പകര്‍ന്നത്. 40 റണ്‍സുമായി രവീന്ദ്ര ജഡേജ അദ്ദേഹത്തോടൈാപ്പം ക്രീസിലുണ്ട്. 

ക്ലാസി രഹാനെ, പിന്തുണ നല്‍കി ജഡേജ

രഹാനെയുടെ സെഞ്ചുറി തന്നെയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 200 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ശാന്തനായി ഒരറ്റത്ത് നിന്ന രഹാനെ ടീമിനെ ലീഡിലേക്ക് നയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് രഹാനെ അവസാനമായി സെഞ്ചുറി നേടുന്നത്. ജഡേജയാവട്ടെ ക്യാപ്റ്റന് വേണ്ട പിന്തുണയും നല്‍കി. ഇരുവരും 104 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ. 

 

 

ഇന്ന് നഷ്ടമായത് നാല് വിക്കറ്റുകള്‍

ഒന്നിന് 36 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. രണ്ടാംദിനം തുടങ്ങി ആദ്യ രണ്ട് സെഷന്‍ പിന്നിടുമ്പോല്‍ ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പൂജാര (17), ഹനുമ വിഹാരി (21), ഋഷഭ് പന്ത് (29) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇന്നലെ മായങ്ക് അഗര്‍വാള്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. തലേദിവസത്തെ സ്‌കോറിനോട് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നന്നായി കളിക്കുകയായിരുന്ന ഗില്ലാണ് ആദ്യം മടങ്ങിയത്. എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ അനായാസം കയ്യിലൊതുക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അരങ്ങേറ്റക്കാരന്റെ ഇന്നിങ്‌സ്. 

കമ്മിന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയും മടങ്ങി. പെയ്‌നിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഇന്ത്യയുടെ വിശ്വസ്ത താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പൂജാരയുടെ ബാറ്റിലുരസിയ പന്ത് വലത്തോട്ട് ഡൈവ് ചെയ്ത് പെയ്ന്‍ മനോഹരമായി പിടിച്ചെടുത്തു. ഒരു ബൗണ്ടറി മാത്രമായിരുന്നു പൂജാരയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും പൂജാരയ്ക്ക് തിളങ്ങാനായില്ല. 

വിഹാരി പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ നതാന്‍ ലിയോണിന്റെ പന്തില്‍ താരം പുറത്തായി. സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്ത് കയ്യിലൊതുക്കി. പിന്നീടെത്തിയ പന്തും മോഹിപ്പിച്ചാണ് മടങ്ങിയത്. ക്യാപ്റ്റനൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പന്തിനായി. എന്നാല്‍ തുടക്കം മുതലാക്കാന്‍ പന്തിനും ആയില്ല. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മായങ്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മായങ്ക്.

 

ഓസീസിനെ ഒതുക്കിയത് ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. അരങ്ങേറ്റക്കാന്‍ മുഹമ്മദ് സിറാജ് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 48 റണ്‍സ് നേടിയ മര്‍നസ് ലബുഷാനെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നതാന്‍ ലിയോണ്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജോ ബേണ്‍സ് (0), സ്റ്റീവന്‍ സ്മിത്ത് (0), കാമറൂണ്‍ ഗ്രീന്‍ (12), ടി പെയ്ന്‍ (13), പാറ്റ് കമ്മിന്‍സ് (9), മിച്ചല്‍ സ്റ്റാര്‍ക്ക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു.

click me!