
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലയാളി താരം എസ് ശ്രീശാന്തിന് (S Sreesanth) ആശംസകളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുൽക്കര്‍ (Sachin Tendulkar). പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ എപ്പോഴും കണ്ടതെന്ന് സച്ചിന്‍ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. 'ദീര്‍ഘനാള്‍ ഇന്ത്യയെ (Team India) പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍. രണ്ടാം ഇന്നിംഗ്സിന് ആശംസകളെന്നും' സച്ചിൻ എഴുതി.
2011ലെ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിൽ സച്ചിനും ശ്രീശാന്തും അംഗങ്ങളായിരുന്നു. ബുധനാഴ്ചയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങള്‍ ശ്രീശാന്തിന് ആശംസകള്‍ അറിയിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീശാന്തിന് ആശംസകളുമായി സാക്ഷാല്‍ സച്ചിന്‍ രംഗത്തുവന്നത്.
ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍(2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്‍റെ നേട്ടം.
മുപ്പത്തിയൊമ്പതുകാരനായ ശ്രീശാന്ത് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്സില്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയ ശ്രീശാന്ത് 2008ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലാണ് അവസാനമായി ടി20യില്‍ കളിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ പാക് ബാറ്റര്‍ മിസ്ബാ ഉള്‍ ഹഖിനെ ഷോട്ട് ഫൈന്‍ ലെഗ്ഗില്‍ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്‍റെ ദൃശ്യം ആരാധകര്‍ക്ക് ഇന്നും ആവേശം നല്‍കുന്ന ഓര്‍മയാണ്.
ഐപിഎല്ലിലെ ഒത്തുകളി ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലാകുകയും ബിസിസിഐയുടെ വിലക്ക് നേരിടുകയും ചെയ്‌ത താരം പിന്നീട് വിലക്ക് പൂര്‍ത്തിയാക്കി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി. അടുത്ത മത്സരത്തില്‍ പരിക്കുമൂലം താരത്തെ ഉള്‍പ്പെടുത്തിയില്ല. ഐപിഎല്‍ മെഗാതാരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീശാന്തിനായി ടീമുകളാരും രംഗത്തുവന്നില്ല.
വിരമിക്കലിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശ്രീശാന്ത് രംഗത്തുവന്നിരുന്നു. 'വിട വാങ്ങല്‍ മത്സരം കെസിഎ തനിക്ക് അനുവദിച്ചില്ല എന്നാണ് ശ്രീശാന്തിന്‍റെ വാദം. മൂന്ന് മാസത്തിലധികമായി വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. കേരളത്തിനായി കളിച്ച് തിരിച്ചുവരാന്‍ സാധിച്ചെങ്കിലും ഐപിഎല്ലിലെ ലേലപ്പട്ടികയില്‍ നിന്ന് തഴയപ്പെട്ടു. ഇത് ഏറെ നിരാശയുണ്ടാക്കി. ഇതോടെ വിരമിക്കല്‍ തീരുമാനമെടുക്കുകയായിരുന്നു' എന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!