
കറാച്ചി: കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ(Yasin Malik) പിന്തുണച്ച് പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയിട്ട(Shahid Afridi) ട്വീറ്റിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര( Amit Mishra). ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ മാലിക്കിനെ ദില്ലിയിലെ പ്രക്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് മാലിക്കിനെ പിന്തുണച്ച് അഫ്രീദി ട്വീറ്റ് ചെയ്തത്.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വൃഥാവിലാവുമെന്നും കെട്ടിച്ചമച്ച കേസില്‍ യാസിന്‍ മാലിക്കിനെ ശിക്ഷിച്ചതുകൊണ്ട് കശ്മീരിലെ സാതന്ത്ര്യ പോരാട്ടം അടിച്ചമര്‍ത്തനാവില്ലെന്നും അഫ്രീദി ട്വീറ്റ് ചെയ്തു. കശ്മീരി നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്ന അനീതി യുഎന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.
എന്നാല്‍ മാലിക് കോടതിയില്‍ കുറ്റം സമ്മതിച്ചതാണെന്നും ഇത് രേഖകളിലുണ്ടെന്നും മറുപടി നല്‍കിയ അമിത് മിശ്ര താങ്കളുടെ ജനനത്തീയതി പോലെ എല്ലാ കാര്യങ്ങളും തെറ്റിദ്ധാരണജനകമല്ലെന്നും മറുപടി നല്‍കി. ഇതാദ്യമായല്ല അഫ്രീദി കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നത്. മുമ്പും കശ്മീരിലെ വിഘടനവാദി പോരാട്ടങ്ങളെ പിന്തുണച്ച് അഫ്രീദി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായി ഗൗതം ഗംഭീറുമായി ഇതിന്‍റെ പേരില്‍ വാക് പോരിലും അഫ്രീദി ഏര്‍പ്പെട്ടിട്ടുണ്ട്.
2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. കേസിൽ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്.
ഭീകരവാദത്തിന് പണം ഹവാല ഇടപാടിലൂടെ കണ്ടെത്തിയ കേസ്; യാസിൻ മാലിക്കിന് ജീവപരന്ത്യം