ഭീകരവാദത്തിന് പണം ഹവാല ഇടപാടിലൂടെ കണ്ടെത്തിയ കേസ്; യാസിൻ മാലിക്കിന് ജീവപരന്ത്യം
ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ദില്ലി: ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപരന്ത്യം. ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് നടന്ന ശിക്ഷ വിധി വാദത്തിൽ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ വാദിച്ചു. എന്നാൽ താൻ കുറ്റക്കാനാരല്ലെന്ന വാദമാണ് മാലിക്ക് മുന്നോട്ട് വച്ചത്.
2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. കേസിൽ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കേസിൽ പ്രതികളാണ്.
അതേസമയം, യാസിൻ മാലിക്കിനെതിരെ കുറ്റം ചുമത്തിയതിൽ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തിയാണ് പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചത്. ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ വിഘടനവാദി സംഘടനകളുടെ പ്രതിഷേധവും ഉണ്ടായി.