
മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന യോഗം ചേരാനിരിക്കെ, മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഭാവി പദ്ധതികളിൽ ഇനി ടീമിന്‍റെ ഭാഗമാകില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് രോഹിത് ശർമ ദേഷ്യത്തില്‍ വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിലെ ജൂലൈ 19-ന് നടന്ന ലോർഡ്സ് ഏകദിനത്തോടെ രോഹിത് കരിയർ അവസാനിപ്പിക്കുമെന്ന വാർത്തകൾ ശക്തമായിരുന്നു. എന്നാൽ രോഹിതിന്‍റെ വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ തന്നെ രംഗത്തെത്തി. ടീമിന്‍റെ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിത് തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു.തുടർന്ന് വൻ സമ്മർദ്ദങ്ങൾക്കിടയിൽ ലോർഡ്സിൽ ഇറങ്ങിയ രോഹിത് 138 റൺസിന്‍റെ തകർപ്പൻ സെഞ്ചുറി നേടി വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി നൽകി.
ഈ മിന്നുന്ന പ്രകടനത്തോടെയാണ് വിരമിക്കൽ തീരുമാനം തൽക്കാലത്തേക്ക് നീട്ടിവെക്കാന്‍ രോഹിത് തിരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ വിമർശകർക്ക് മറുപടിയായി ലോർഡ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് രോഹിത്തിന്‍റെ വിരമിക്കൽ നീക്കം തൽക്കാലത്തേക്ക് നീട്ടിവെക്കാൻ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തിൽ രോഹിതിന്‍റെ ഭാവി പ്രധാന ചർച്ചയാകുമെങ്കിലും വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർക്ക് നിലവിൽ വലിയ ഭീഷണിയില്ലെന്നാണ് സൂചന.
രോഹിതിന്‍റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കെ, 2027 ലോകകപ്പിൽ ഇന്ത്യക്ക് രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സാന്നിധ്യം അനിവാര്യമാണെന്ന് വ്യക്തമാക്കി മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് രംഗത്തെത്തി.ലോകകപ്പ് പോലെയുള്ള വൻ പോരാട്ടങ്ങളിൽ കളിമിടുക്കിനും ഫിറ്റ്നസിനുമൊപ്പം കടുത്ത മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള അനുഭവസമ്പത്തും നിർണായകമാണ്. ഇത് രോഹിതിനെ ടീമിന്റെ വലിയൊരു മുതൽക്കൂട്ടാക്കി മാറ്റുന്നു. വിരാട് കോലിയുടെ മത്സരം ജയിപ്പിക്കാനുള്ള ആവേശവും രോഹിതിന്‍റെ പരിചയസമ്പത്തും ലോകകപ്പിൽ ഇന്ത്യക്ക് വൻ കരുത്താകുമെന്നും, ഇവരെ മാറ്റിനിർത്തുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!