ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക ദിനം, സീനിയർ താരങ്ങളുടെ ഭാവിയും തോൽവികളും ചർച്ച ചെയ്യാൻ ബിസിസിഐ യോഗം ഇന്ന്

Published : Sep 03, 2026, 09:27 AM IST
Rohit Sharma-Virat Kohli

Synopsis

ബിസിസിഐ ഭാരവാഹികൾക്കൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെന്‍റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാവി പദ്ധതികളും സമീപകാലത്തെ തിരിച്ചടികളും ചർച്ച ചെയ്യുന്നതിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) വിളിച്ച് ചേർത്ത നിർണായക അവലോകന യോഗം ഇന്ന് മുംബൈയിൽ നടക്കും. ടീമിന്‍റെ സമീപകാല പ്രകടനം, പരിശീലക സംഘത്തിന്‍റെയും സെലക്ഷൻ കമ്മിറ്റിയുടെയും പ്രവർത്തനം, താരങ്ങളുടെ ഫിറ്റ്നസ്, അടുത്തവർഷത്തെ ഏകദിന ലോകകപ്പിനുള്ള പദ്ധതികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാവുന്ന തീരുമാനങ്ങൾക്ക് യോഗം സാക്ഷ്യം വഹിച്ചേക്കും.

ബിസിസിഐ ഭാരവാഹികൾക്കൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെന്‍റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഭാവി ടീം രൂപീകരണത്തിന്‍റെ ഭാഗമായി ക്യാപ്റ്റൻമാരായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ടി20 ലോകകപ്പ് നേടിയതിന് ശേഷം കളിച്ച ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ ഇന്ത്യൻ ടീം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതേക്കുറിച്ച് യോഗത്തിൽ വിശദമായ വിലയിരുത്തലുണ്ടാവും. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ തന്ത്രപരമായ തീരുമാനങ്ങൾ, താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നിവ ബിസിസിഐ നേതൃത്വം സൂക്ഷ്മമായി പരിശോധിക്കും. ഇതോടൊപ്പം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം, ടീം തിരഞ്ഞെടുപ്പിലെ തീരുമാനങ്ങൾ, താരങ്ങളുടെ ഫിറ്റ്നസ് പരിഗണിക്കുന്ന രീതി എന്നിവയും ബിസിസിഐ വിലയിരുത്തും.

സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയാണ് യോഗത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വിഷയം. രോഹിത് ഏകദിന ക്രിക്കറ്റിൽ തുടരുമോ, അടുത്ത ലോകകപ്പിനുള്ള ടീമിന്റെ പദ്ധതിയിൽ മുൻ ക്യാപ്റ്റനെ ഉൾപ്പെടുത്തുമോ എന്നതിൽ ധാരണയുണ്ടാകും. ഏകദിന ടീമിന്‍റെ ദീർഘകാല പദ്ധതിയിൽ വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സ്ഥാനം എങ്ങനെയായിരിക്കണമെന്നും യോഗം പരിശോധിക്കും.

2027 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കുക എന്നതും ബി.സി.സി.ഐയുടെ പ്രധാന ലക്ഷ്യമാണ്. താരങ്ങളുടെ പ്രായം, ഫിറ്റ്നസ്, ഫോം, യുവതാരങ്ങളുടെ വളർച്ച എന്നിവ പരിഗണിച്ച് വ്യക്തമായ ധാരണയിലെത്താൻ ശ്രമിക്കും. കൂടാതെ കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിലുള്ള ആശങ്ക പരിഗണിച്ച് ജോലിഭാരം നിയന്ത്രിക്കുന്നതും ഫിറ്റ്നസ് പ്രോട്ടോക്കോളുകളും വീണ്ടും പരിശോധിക്കും. എല്ലാ വിഷയങ്ങളിലും ഇന്നുതന്നെ അന്തിമ തീരുമാനത്തിലെത്തിയില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നതായിരിക്കും ഇന്നത്തെ യോഗം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരിക്ക് അഭിനയിച്ച ഇമാം ഉൾ ഹഖിന് രണ്ട് വർഷത്തെ വിലക്കിന് സാധ്യത; റിസ്‌വാന്‍റെ കരിയറും പ്രതിസന്ധിയിൽ
കാലിക്കറ്റിനെ 6 വിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം ഗ്ലോബ്സറ്റാ‍ർസ്