
മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അര്‍ഷ്ദീപിന് പകരം ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തി. നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപിന് പരിക്കേല്‍ക്കുന്നത്. അര്‍ഷ്ദീപിന്റെ ഇടം കൈയിലെ വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ മെഡിക്കല്‍ സഹായം നല്‍കിയ അര്‍ഷ്ദീപിന്റെ കൈയിലെ മുറിവില്‍ തുന്നല്‍ ഇടേണ്ടിവന്നിരുന്നു. സായ് സുദര്‍ശന്റെ ഷോട്ട് തടയുമ്പോഴാണ് അര്‍ഷ്ദീപിന് പരിക്കേല്‍ക്കുന്നത്.
അര്‍ഷ്ദീപിന് പകരമാണ് അന്‍ഷൂളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. താരം ഇതിനോടകം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമാണ് അന്‍ഷുല്‍. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും അന്‍ഷൂല്‍ കളിച്ചിരുന്നു. രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരു അര്‍ധ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. 2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പത്ത് വിക്കറ്റ് വീഴ്ത്തിയാണ് അന്‍ഷൂല്‍ ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജിയില്‍ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് അന്‍ഷൂല്‍.
30.1 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് പിഴുതത്. ഒന്‍പത് ഓവര്‍ മെയ്ഡനായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ നേടി. ബുധാഴ്ച്ചയാണ് നാലാം ടെസ്റ്റ്. പരമ്പര സമനിലയിലെത്തിക്കാന്‍ ഇന്ത്യക്ക് അന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
അതേസമയം, നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. കൈവിരലിന് പരിക്കേറ്റ റിഷഭ് പന്തിനെ ബാറ്ററായി മാത്രം ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. റിഷഭ് പന്തിന്റെ കൈവിരലിന് പരിക്കേറ്റത് ലോര്‍ഡ്‌സ് ടെസ്റ്റിനിടെ. ജസ്പ്രീത് ബുമ്ര എറിഞ്ഞ ബോള്‍ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരിക്ക്. ഇതിന് ശേഷം രണ്ട് ഇന്നിംഗ്‌സിലും വിക്കറ്റിന് പിന്നിലെത്തിയത് ധ്രുവ് ജുറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!