
ഇസ്ലാമാബാദ്: മാര്‍ച്ച് 26ന് ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ 11-ാം പതിപ്പിനെ കുറിച്ച് അതീവ ആശങ്കകള്‍. പാകിസ്ഥാനിലെ സായുധ സംഘടനയായ തെഹ്രീകെ താലിബാന്‍ വിദേശ താരങ്ങള്‍ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കിയതോടെ ടൂര്‍ണമെന്റിന്റെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സാഹചര്യം മോശമാണെന്നും വിദേശ താരങ്ങള്‍ ഉടനടി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറണമെന്നുമാണ് താലിബാന്‍ വക്താവ് ആസാദ് മന്‍സൂര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്താന്‍ തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ ദുരിതത്തെ പരിഹസിക്കുന്നതാണ് സൂപ്പര്‍ ലീഗെന്നും സംഘടന ആരോപിക്കുന്നു. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ തിങ്കളാഴ്ച മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിനൊപ്പം ചേരാന്‍ പാകിസ്ഥാനിലെത്തിയിരുന്നു. ഇതിനിടെയാണ് താരങ്ങളുടെ സുരക്ഷയ്ക്ക് ഗ്യാരണ്ടി നല്‍കാനാവില്ലെന്ന ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, താരങ്ങള്‍ക്കിടയില്‍ ഇത് മാനസികമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സുരക്ഷാ ഭീഷണിക്കൊപ്പം രാജ്യത്തെ കടുത്ത ഇന്ധനക്ഷാമവും പിഎസ്എല്ലിനെ ബാധിച്ചു. ഇത്തവണത്തെ മത്സരങ്ങള്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടത്തുകയെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ഉണ്ടായ എണ്ണ വിതരണ തടസ്സമാണ് പാകിസ്ഥാനെ ഇന്ധന പ്രതിസന്ധിയിലാക്കിയത്. ആറ് നഗരങ്ങളിലായി നടത്താനിരുന്ന ടൂര്‍ണമെന്റ് ഇപ്പോള്‍ കറാച്ചി, ലാഹോര്‍ എന്നീ രണ്ട് നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തി.
ഇന്ധന ലാഭത്തിന്റെ ഭാഗമായി ലാഹോറില്‍ നടത്താനിരുന്ന ആഡംബരപൂര്‍ണ്ണമായ ഉദ്ഘാടന ചടങ്ങ് റദ്ദാക്കി. കാണികളെ ഒഴിവാക്കിയത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം എട്ട് ഫ്രാഞ്ചൈസികള്‍ക്കും പിസിബി നല്‍കും. ടിക്കറ്റ് എടുത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!