'റിഷഭ് പന്തിനെ കൈവിടില്ല'; വിമര്‍ശകര്‍ക്ക് ചിരിയോടെ മറുപടി നല്‍കി സഞ്ജീവ് ഗോയങ്ക

Published : Mar 23, 2026, 04:33 PM IST
Rishabh Pant

Synopsis

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പന്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിമര്‍ശനങ്ങളെ ചിരിയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലഖ്നൗ: റിഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിടുമെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. പന്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും 2026 സീസണില്‍ അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിക്കുമെന്നും ഗോയങ്ക വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെയും വിമര്‍ശനങ്ങളെയും താന്‍ ചിരിയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 സീസണില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്നൗവിലെത്തിയത്. എന്നാല്‍ 14 മത്സരങ്ങളില്‍ നിന്ന് വെറും 269 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ പന്തിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെട്ടു. ഇതിനോടായിരുന്നു ഗോയങ്കയുടെ പ്രതികരണം. ''നാല് പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്തിരിക്കുമ്പോള്‍ ഒരു ക്യാപ്റ്റന് എന്ത് ചെയ്യാന്‍ കഴിയും? ലഭ്യമായ സാഹചര്യങ്ങളില്‍ നിന്നാണ് നമ്മള്‍ വിലയിരുത്തേണ്ടത്. പന്ത് ലഖ്നൗവില്‍ തുടരുമോ എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് ചിലപ്പോള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ആവശ്യമായിരിക്കും. അതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരം വരുന്നത്.'' സഞ്ജീവ് ഗോയങ്ക പറഞ്ഞു.

ലേലത്തിലെ പിഴവുകള്‍ സമ്മതിച്ച് ഉടമ

കഴിഞ്ഞ സീസണില്‍ ടീമിനെ ഒരുക്കുന്നതിലും ലേലത്തിലും പിഴവുകള്‍ സംഭവിച്ചതായി ഗോയങ്ക തുറന്നുസമ്മതിച്ചു. എന്നാല്‍ ഇത്തവണ ആ തെറ്റുകള്‍ തിരുത്തി കൂടുതല്‍ സന്തുലിതമായ ഒരു ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയയെ വെറും 2 കോടി രൂപയ്ക്കും ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലീസിനെ 8.60 കോടി രൂപയ്ക്കും സ്വന്തമാക്കിയത് ടീമിന് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഖ്നൗ ഇത്തവണ കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. മുഹമ്മദ് ഷാമിയെ ഹൈദരാബാദില്‍ നിന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈയില്‍ നിന്നും ടീം ട്രേഡ് വഴി സ്വന്തമാക്കി. റിഷഭ് പന്ത് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ്, മായങ്ക് യാദവ്, ആവേശ് ഖാന്‍, ഷഹബാസ് അഹമ്മദ്, എയ്ഡന്‍ മാര്‍ക്രം, വാനിന്ദു ഹസരംഗ എന്നിവരാണ് പ്രധാന താരങ്ങള്‍. മുഹമ്മദ് ഷമി, ജോഷ് ഇന്‍ഗ്ലിസ്, ആന്റിച്ച് നോര്‍ക്കിയ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് പുതുതായി എത്തിയ താരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍; ഔദ്യോഗികമായി അറിയിച്ച് കോച്ച് ബദാനി
താരങ്ങള്‍ക്ക് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട; പ്രിയം ഐപിഎല്ലിനോട്, കൂടുതല്‍ താരങ്ങള്‍ എത്തിയേക്കും