
ലോര്‍ഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്‌മിത്തിന് സെഞ്ചുറി. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 169 പന്തിലാണ് സ്‌മിത്ത് മൂന്നക്കം തികച്ചത്. ടെസ്റ്റ് കരിയറില്‍ സ്‌മിത്തിന്‍റെ 32-ാം സെഞ്ചുറിയാണിത്. കരിയറിലെ 99-ാം ടെസ്റ്റിലാണ് സ്‌മിത്തിന്‍റെ മുപ്പത്തിരണ്ടാം ശതകം. ജിമ്മി ആന്‍ഡേഴ്സണിനെ ബൗണ്ടറി നേടിയാണ് സ്‌മിത്ത് ഈ നേട്ടത്തിലെത്തിയത്.
83 ഓവറില്‍ 339/5 എന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ബാറ്റിംഗ് പുനരാരംഭിച്ചത്. സ്റ്റീവ് സ്‌മിത്ത് 85 ഉം, വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി 11 ഉം റണ്‍സുമായായിരുന്നു ക്രീസില്‍ നിന്നിരുന്നത്. എന്നാല്‍ ക്യാരിക്ക് അധികനേരം ക്രീസില്‍ കാലുറപ്പിച്ച് നില്‍ക്കാനായില്ല. 43 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ക്യാരിയെ ഒന്നാന്തരം ഇന്‍സ്വിങ്ങറില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കി. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ജിമ്മി ആന്‍ഡേഴ്‌സണും മടക്കി. ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്കായിരുന്നു ക്യാച്ച്. 10 പന്തില്‍ 6 റണ്‍സേ സ്റ്റാര്‍ക്കിനുള്ളൂ. സെഞ്ചുറി പിന്നിട്ട സ്റ്റീവ് സ്‌മിത്തും നായകന്‍ പാറ്റ് കമ്മിന്‍സും ക്രീസില്‍ നില്‍ക്കേ ഓസീസ് 92 ഓവറില്‍ 7 വിക്കറ്റിന് 385-7 എന്ന നിലയിലാണ്.
ആദ്യ ദിനമായ ഇന്നലെ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും ഓസീസ് തിരിച്ചുവരികയായിരുന്നു. 70 പന്തില്‍ 17 റണ്‍സെടുത്ത ഖവാജയെ ജോഷ് ടംഗ് ബൗള്‍ഡാക്കി. സഹഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി ഫോമിലേക്ക് മടങ്ങിയെത്തി. 66 പന്തില്‍ അമ്പത് തികച്ച വാര്‍ണറെയും 88 പന്തില്‍ 66 റണ്‍സെടുത്ത് നില്‍ക്കേ ടംഗ് ബൗള്‍ഡാക്കി. 93 പന്തില്‍ 47 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌ന്‍, ഓലി റോബിന്‍സണിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ കൈകളിലെത്തി. വെടിക്കെട്ട് വീരന്‍ ട്രാവിഡ് ഹെഡും(73 പന്തില്‍ 77) ഓസീസിനായി തിളങ്ങി. ഹെഡിന് പിന്നാലെ കാമറൂണ്‍ ഗ്രീനിനെയും(0) ജോ റൂട്ട് പുറത്താക്കി.
Read more: ആ വെള്ളം വാങ്ങിവച്ചേക്ക്; ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഫേവറൈറ്റുകള്‍ അല്ലെന്ന് ശ്രീകാന്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം