
ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയില്‍ (Ashes Series) ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc) ഓസ്‌ട്രേലിയക്ക് നല്‍കിയത്. പരമ്പരയിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. ഇംഗ്ലീഷ് ഓണപ്പര്‍ റോറി ബേണ്‍സിനെ (0) ബൗള്‍ഡാക്കുകയായിരുന്നു താരം. സ്റ്റാര്‍ക്കിന്റെ ഫുള്‍ ഡെലിവറിയില്‍ ബേണ്‍സ് ഷഫിള്‍ ചെയ്ത് കളിക്കാനുള്ള ശ്രമത്തില്‍ താരത്തിന്റെ ലെഗ് സ്റ്റംപ് തെറിച്ചു.
ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വ നേട്ടം സ്റ്റാര്‍ക്കിന്റെ പോക്കറ്റിലുമായി. ഇത്തരത്തില്‍ ആഷസ് പരമ്പരയിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമാകുന്നത് രണ്ടാമത്തെ മാത്രം തവണയാണ്. 1939ല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ എര്‍ണി മക്‌കോര്‍മിക്കാണ് നേട്ടം സ്വന്തമാക്കിയ താരം. ഇപ്പോള്‍ സ്റ്റാര്‍ക്കും അത്ഭുത നേട്ടത്തിലെത്തി. സ്റ്റാര്‍ക്ക് ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത് ആദ്യമായിട്ടല്ല. 13 തവണ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ ബാറ്റ്‌സ്മാനെ പുറത്താക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 19 തവണയും. വീഡിയോ കാണാം...
കടുത്ത വിമര്‍ശനങ്ങള്‍ നടുക്കായിരുന്നു സ്റ്റാര്‍ക്ക്. താരത്തെ ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത് ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റ് പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സ്റ്റാര്‍ക്കിനായി.
മത്സരത്തില്‍ ഒന്നാകെ രണ്ട് വിക്കറ്റാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ജോസ് ബട്‌ലറേയും സ്റ്റാര്‍ക്ക് പുറത്താക്കിയിരിന്നു. സ്റ്റാര്‍ക്കിന് പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നിറഞ്ഞാടിയപ്പോല്‍ ഇംഗ്ലണ്ട്് ഒന്നാം ഇന്നിംഗ്‌സില്‍ 147ന് പുറത്തായി. കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!