മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ വലിയ തിരിച്ചടി നേരിടുകയാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഓസ്‌ട്രേലിയയ്ക്ക് വലിയ ക്ഷീണമാണ്.

ചെന്നൈ: ടി20 ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയോ കരുത്തരായ ഓസ്‌ട്രേലിയയെയോ അല്ല അശ്വിൻ തന്‍റെ ഫേവറിറ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 4-1ന് തോറ്റ ന്യൂസിലന്‍ഡിനാണ് അശ്വിന്‍ കീരിട സാധ്യത കാണുന്നത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ ന്യൂസിലൻഡിനെ ലോകകപ്പില്‍ സഹായിക്കുമെന്ന് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യക്കെതിരായ ടി20 പരമ്പര തോറ്റെങ്കിലും ന്യൂസിലൻഡ് ഒരുപാട് കാര്യങ്ങൾ പഠിച്ചു കാണും. ഐസിസി ടൂർണമെന്‍റുകളിൽ ഇന്ത്യക്ക് എപ്പോഴും വലിയ വെല്ലുവിളി ഉയർത്തുന്ന ടീമാണ് ന്യൂസലിന്‍ഡ്. അവർ കൃത്യമായ പ്ലാനിംഗോടെയാണ് വരുന്നത്. ഇത്തവണ ഓസ്‌ട്രേലിയയേക്കാൾ കിരീടസാധ്യത ന്യൂസിലൻഡിനാണെന്നും അശ്വിൻ പറഞ്ഞു.

മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ വലിയ തിരിച്ചടി നേരിടുകയാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഓസ്‌ട്രേലിയയ്ക്ക് വലിയ ക്ഷീണമാണ്. മിച്ചൽ സ്റ്റാർക്കിന്‍റെ വിരമിക്കലും പാറ്റ് കമ്മിൻസിന്‍റെ പരിക്കും ഓസീസ് ടീമിന്‍റെ ശക്തി കുറച്ചു. ശ്രീലങ്കയിലേത് സ്പിന്‍ പിച്ചുകളാണ്. എന്നാല്‍ ഓസീസ് ടീമില്‍ ആദം സാംപയും മാത്യു കുഹ്‌നെമാനും മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായുള്ളത്. സാംപയ്ക്ക് പരിക്കേറ്റാൽ പകരം ഇറക്കാന്‍ ഓസ്ട്രേലിയക്ക് ഒരു താരമില്ലെന്നും അശ്വിൻ പറഞ്ഞു.

അശ്വിന്‍ പിന്തുണച്ചുവെങ്കിലും ന്യൂസിലൻഡിന്‍റെ മുന്നേറ്റം അത്ര എളുപ്പമല്ല. ആദം മിൽനെ, മൈക്കൽ ബ്രേസ്‌വെൽ എന്നിവരുടെ പരിക്കും താരങ്ങളുടെ മോശം ഫോമും അവർക്കും തലവേദനയാണ്. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഉൾപ്പെട്ട 'മരണ ഗ്രൂപ്പില്‍' നിന്നാണ് അവർക്ക് മുന്നേറേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക