ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കൊളംബോയിലെ ഹോട്ടലുകളിൽ കൂട്ടത്തോടെ ബുക്കിങ് റദ്ദക്കുന്ന സാഹചര്യമാണുള്ളത്.
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിക്കരുതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. പിന്മാറ്റം ലങ്കൻ ടൂറിസത്തിനു തിരിച്ചടിയാകുമെന്നും ശ്രീലങ്ക കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിന്‍റെ എല്ലാ ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയതായും ടിക്കറ്റിന് ഇപ്പോഴും വൻ ഡിമാൻഡാണുള്ളതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കൊളംബോയിലെ ഹോട്ടലുകളിൽ കൂട്ടത്തോടെ ബുക്കിങ് റദ്ദക്കുന്ന സാഹചര്യമാണുള്ളത്. പാകിസ്ഥാൻ പിന്മാറിയാൽ ടിക്കറ്റ് തുക മടക്കി നൽകേണ്ടി വരുന്നത് ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത ലങ്കൻ ബോർഡിനുണ്ടാകും.മത്സരത്തിനായി എത്തുന്ന വിദേശ സഞ്ചാരികളുടെ കുറവ് ശ്രീലങ്കൻ ടൂറിസത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ലങ്ക പൂർണ സജ്ജമാണ്. പ്രതിസന്ധി ഘട്ടത്തിൽ പാകിസ്ഥാനൊപ്പം ലങ്ക നിന്നത് പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന കാലത്ത് പോലും സ്പോർട്സ്മാൻ സ്പിരിറ്റോടെ ലങ്കൻ ടീം അവിടെ പര്യടനം നടത്തിയ കാര്യം കത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. സുരക്ഷാ ഭീഷണികൾ അവഗണിച്ചും പാകിസ്ഥാൻ ക്രിക്കറ്റിനെ പിന്തുണച്ച തങ്ങളുടെ നിലപാട് പരിഗണിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറരുതെന്ന് ലങ്ക അഭ്യർത്ഥിച്ചു.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം മാത്രം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കെതിരെ പാകിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
