
ചെന്നൈ: കഴിഞ്ഞ ദിവസമാണ് നീണ്ട കാലയളവിനുശേഷം സ്റ്റീഫന്‍ ഫ്‌ളെമിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി പിരിഞ്ഞത്. ആരായിരിക്കും ഇനി സിഎസ്‌കെ കോച്ചെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇപ്പോള്‍ ഇതിഹാസ താരത്തിന്റെ പേര് പറഞ്ഞിരിക്കുകയാണ് അശ്വിന്‍. ഫ്‌ളെമിംഗിന് ശേഷം എം എസ് ധോണി പരിശീലകന്റെ റോളില്‍ എത്തുന്നതാണ് സിഎസ്‌കെയ്ക്ക് ഏറ്റവും ഉചിതമെന്നും അശ്വിന്‍ വ്യക്തമാക്കി. ഫ്‌ളെമിംഗിന്റെ നീണ്ട കാലയളവിനുശേഷം ടീമിന് പുതിയൊരു ദിശ ആവശ്യമാണെന്ന് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ അഭിപ്രായപ്പെട്ടു.
ടീമിന് പുതിയൊരു കാഴ്ചപ്പാട് ആവശ്യമായ ഘട്ടമാണിതെന്ന് അശ്വിന്‍ കരുതുന്നു. 'ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്‌ലെമിംഗിന് അപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.' അശ്വിന്‍ പറഞ്ഞു. ഒരു പരിശീലകന്‍ എന്ന നിലയില്‍ ധോണിയെക്കാള്‍ മികച്ചൊരു പിന്‍ഗാമി സിഎസ്‌കെയ്ക്ക് ലഭിക്കാനില്ല. ടീമിനെയും തന്ത്രങ്ങളെയും കുറിച്ചുള്ള ധോണിയുടെ ആഴത്തിലുള്ള അറിവ് ഇതിന് സഹായകമാകും. ധോണി തയ്യാറല്ലെങ്കില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിവുള്ള ഒരാളെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയൊരു പരിശീലകന്‍ ടീമിലേക്ക് വരുമ്പോള്‍ ചെറിയൊരു അനിശ്ചിതത്വം സ്വാഭാവികമാണ്. കാരണം, സിഎസ്‌കെയില്‍ ധോണി എന്ന പേര് ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ടീം തിരഞ്ഞെടുപ്പിലും നിര്‍ണ്ണായക തീരുമാനങ്ങളിലും ധോണിയുടെ സാന്നിധ്യം ഇന്നും ശക്തമാണ്. 2008-ല്‍ താരമായി ടീമിലെത്തിയ ഫ്‌ലെമിംഗ്, 2009 മുതല്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 17 വര്‍ഷം നീണ്ട ഈ ബന്ധത്തിനിടയില്‍ അഞ്ച് ഐപിഎല്‍ ട്രോഫികള്‍ സിഎസ്‌കെ സ്വന്തമാക്കി.
രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടം നേടി. 12 തവണ പ്ലേ ഓഫിലും 10 തവണ ഫൈനലിലും ടീമിനെ എത്തിച്ചു. സിഎസ്‌കെയുടെ കരുത്തുറ്റ കെട്ടുറപ്പിന് പിന്നില്‍ ഫ്‌ളെമിംഗും ധോണിയും തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വളരെ വലുതായിരുന്നു എന്ന് അശ്വിന്‍ ഓര്‍മ്മിപ്പിച്ചു. പരിശീലകന്റെ വേഷത്തില്‍ പുതിയൊരു മുഖം സിഎസ്‌കെയില്‍ വരുമ്പോള്‍ അത് വലിയൊരു മാറ്റത്തിന് തുടക്കമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!