
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർഫോറിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ദുർബലരായ ഹോങ്കോങ്ങാണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ദുബായിൽ ആണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്തിരുന്നു. 25 റണ്‍സിന് മൂന്ന് വിക്കറ്റും 17 പന്തില്‍ പുറത്താകാതെ 33* റണ്‍സുമെടുത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലായിരുന്നു ഇന്ത്യന്‍ ജയം.
പാകിസ്ഥാനെ തകർത്തതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാകപ്പിൽ ഗ്രൂപ്പ്ഘട്ടം കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പർഫോറിന് മുൻപുള്ള പരിശീലനമാകും ഇന്ത്യക്ക് ഹോങ്കോങ്ങിനെതിരായ പോരാട്ടം. ഫോമിലേക്കുയരാൻ ഓപ്പണർ കെ എൽ രാഹുലിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും മികച്ച അവസരം. പാകിസ്ഥാനെതിരെ വിരാട് കോലി 35 റൺസ് നേടിയെങ്കിലും പൂർണമായും ഫോമിലെത്തിയെന്ന് പറയാനാവില്ല. ലോകകപ്പ് മുന്നിൽ നിൽക്കെ ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകാനും ഇന്ത്യ ശ്രമിക്കും. ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ പരീക്ഷിച്ചേക്കാം.
ബാറ്റിംഗിലും ബൗളിംഗിലും കരുത്തുറ്റ ഇന്ത്യക്ക് യോഗ്യതാമത്സരം കളിച്ചെത്തിയ ടീം വെല്ലുവിളിയാകില്ലെങ്കിലും തിരിച്ചടിക്കാൻ ശേഷിയുള്ള ഒന്നിലധികം താരങ്ങൾ ഹോങ്കോങ് നിരയിലുമുണ്ട്. യോഗ്യതാറൗണ്ടിൽ സിംഗപ്പൂർ, കുവൈത്ത്, യുഎഇ ടീമുകളെ തുടർച്ചയായി തകർത്താണ് ഹോങ്കോങ് ഏഷ്യാകപ്പിനെത്തിയിരിക്കുന്നത്.
അഫ്‌ഗാന്‍ സൂപ്പര്‍ഫോറില്‍
ഇന്നലെ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യ ടീമായി. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കിനില്‍ക്കേ അഫ്ഗാന്‍ മറികടന്നു. 17 പന്തില്‍ 43* റണ്‍സെടുത്ത് പുറത്താകാതെ നിന്ന നജീബുള്ള സദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സദ്രാന്‍ 41 പന്തില്‍ 42* റണ്‍സുമായി പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ഓപ്പണര്‍ ഹസ്രത്തുള്ള സാസായിയും അഫ്ഗാനായി തിളങ്ങി.
ഏഷ്യാ കപ്പ്: ബംഗ്ലാ കടുവകളെയും തുരത്തി; അഫ്ഗാന്‍ അനായാസം സൂപ്പര്‍ ഫോറില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!