
പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ നേപ്പാളിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പാക്കിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിര്‍ന്നിട്ടില്ല.
പാക്കിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നേപ്പാളും ഒരു മാറ്റം വരുത്തി. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാര്‍ക്കി നേപ്പാളിന്‍റെ അന്തിമ ഇലവനിലെത്തി. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാമെന്നതിനാല്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യയും നേപ്പാളും മത്സരിക്കുന്നത്.
ആദ്യ മത്സരത്തില്‍ നേപ്പാള്‍ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിലേതുപോലെ ഇന്നും പല്ലെക്കെലെയില്‍ മഴ പ്രവചനമുണ്ട്. ടോസിന് പിന്നാലെ നേരിയ ചാറ്റല്‍ മഴ പെയ്തത് മത്സരത്തിന് ഭീഷണിയാണ്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം മഴ എത്തിയതോടെ പാക് ഇന്നിംഗ്സ് തുടങ്ങാന്‍ പോലുമാകാതെ ഉപേക്ഷിക്കുകയായിരുന്നു.
ലോകകപ്പ് ടീം പ്രഖ്യാപിക്കാതെ സസ്പെന്‍സ് നിലനിര്‍ത്തി ബിസിസിഐ, രാഹുലിനെ ഉള്‍പ്പെടുത്താനെന്ന് ആക്ഷേപം
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ (പ്ലേയിംഗ് ഇലവൻ): കുശാൽ ബുർടെൽ, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡൽ, ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.