
ദുബായ്: അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
യുഎഇക്കും പാകിസ്ഥാനും പുറമെ ഒമാന്‍ കൂടിയടങ്ങുന്നതാണ് ഇന്ത്യയുൾപ്പെടുന്ന എ ഗ്രൂപ്പ്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അതിഥേയരാണെന്നതിനാല്‍ കളിക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോകുകായിരുന്നു. ഇന്ത്യയായിരുന്നു ഏഷ്യാ കപ്പിന് വേദായാവേണ്ടിയിരുന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്ന് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിക്കുശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരം ടൂര്‍ണമെന്‍റിന്‍റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സോണി ടിവിക്കും വലിയ നേട്ടം കൊണ്ടുവരുമെന്നാണ് സൂചന. ഇന്ത്യ-പാക് മത്സരങ്ങള്‍ക്കിടെ പരസ്യ സ്ലോട്ടുകള്‍ ലഭിക്കാനായി സ്പോണ്‍സര്‍മാര്‍ തമ്മിലും കടുത്ത മത്സരമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടെ സംപ്രേഷണം ചെയ്യുന്ന 10 സെക്കന്‍ഡ് ടെലിവിഷൻ പരസ്യങ്ങളുടെ നിരക്ക് 14-16 ലക്ഷം രൂപവരെയാണെന്ന് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെയും മറ്റ് മത്സരങ്ങളുടെയും പാക്കേജായി എടുക്കുകയാണെങ്കില്‍ 4.48 കോടി രൂപ മുടക്കണം. ഇതിന് പുറമെ കോ പ്രസന്‍റിംഗ് സ്പോണ്‍സര്‍ഷിപ്പിനായി 18 കോടി രൂപയും അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പിനായി 13 കോടി രൂപയുമാണ് സോണി ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റലില്‍ കോ പ്രസന്‍റിംഗ് പാര്‍ട്ണര്‍ പാക്കേജിന് 30 കോടി രൂപയാണ് സോണി ഈടാക്കുന്നതെന്നും കോ പവേര്‍ഡ് പാക്കേജിന് 18 കോടി രൂപയും മുടക്കണമെന്നും ഡിജിറ്റല്‍ പരസ്യങ്ങളുടെ 30 ശതമാനവും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന ഏഷ്യാ കപ്പില്‍ ആകെ 19 മത്സരങ്ങളാണുണ്ടാകുക. ഗ്രൂപ്പുഘട്ട മത്സരങ്ങളില്‍ നിന്ന് മുന്നിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഏറ്റുമുട്ടും. സൂപ്പര്‍ ഫോറില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലെത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക