
മെല്‍ബണ്‍: ജൂണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുമുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണര്‍ ഇരു ടീമിലും ഇടം നേടിയിട്ടുണ്ടെങ്കിലും മാറ്റ് റെന്‍ഷാ, മാര്‍ക്കസ് ഹാരിസ്, എന്നിവരെയും ഓപ്പണര്‍മാരായി ടീമിലെടുത്തിട്ടുണ്ട്.
ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പാറ്റ് കമിന്‍സ് നായകനാകുന്ന ടീമില്‍ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. ഇപ്പോള്‍ 17 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നതങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് 15 അംഗ ടീമിനെ മാത്രമെ പ്രഖ്യാപിക്കാനാവു. അതിനാല്‍ അവസാന തീയതിയായ മെയ് 28ന് മുമ്പ് ഈ ടീമില്‍ നിന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കും. ജൂണ്‍ ഏഴ് മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര. ആഷസിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു ഓസ്ട്രേലിയയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാളായ ലാന്‍സ് മോറിസിന് പുറത്തേറ്റ പരിക്ക് തിരിച്ചടിയായി. ആറാഴ്ച വിശ്രമമാണ് മോറിസിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പടിക്കലും പരാഗും പുറത്താകുമോ; സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് രാഹുലിന്‍റെ ലഖ്നൗവിനെതിരെ; സാധ്യതാ ടീം
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പേസര്‍ മൈക്കല്‍ നെസറെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ച ടീമില്‍ നിന്ന് ആഷ്ടണ്‍ അഗര്‍, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, മിച്ചല്‍ സ്വേപ്സണ്‍, മാറ്റ് കുനെമാന്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ ഏകദിന പരമ്പരയില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനെ അലക്സ് ക്യാരിക്കൊപ്പം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ആദ്യ രണ്ട് ആഷസ് ടെസ്റ്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുഷെയ്ന്‍, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് വാർണർ.