ഓസ്‌ട്രേലിയ വിറയ്ക്കും; മൊഹാലിയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

Published : Mar 10, 2019, 05:20 PM ISTUpdated : Mar 10, 2019, 05:25 PM IST
ഓസ്‌ട്രേലിയ വിറയ്ക്കും; മൊഹാലിയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

Synopsis

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ധവാന്‍ സെഞ്ചുറിയും(143) രോഹിത് അര്‍ദ്ധ സെഞ്ചുറിയും(95) നേടി.

മൊഹാലി: രോഹിത് ശര്‍മ്മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യത്തിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ധവാന്‍ സെഞ്ചുറിയും(143) രോഹിത് അര്‍ദ്ധ സെഞ്ചുറിയും(95) നേടി. മധ്യനിരയുടെയും വാലറ്റത്തിന്‍റെയും തകര്‍ച്ചയാണ് 400ലേറെ സ്‌കോര്‍ ചെയ്യേണ്ടിയിരുന്ന ഇന്ത്യയെ ചതിച്ചത്. 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് നേടി. 

പരമ്പരയില്‍ ആദ്യമായി ധവാന്‍ ഫോമിലെത്തിയപ്പോള്‍ മൊഹാലിയില്‍ മിന്നും തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്ഷമയോടെ ബാറ്റ് വീശി ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു രോഹിത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തില്‍ ഹിറ്റ്മാന്‍ അമ്പതിലെത്തി. 

രോഹിതിന്‍റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിത് കത്തിക്കയറി. ഇതോടെ കൂട്ടുകെട്ട് 150 പിന്നിട്ടു. എന്നാല്‍ രോഹിതിനെ 92 പന്തില്‍ 95 റണ്‍സെടുത്ത് നില്‍ക്കേ ജേ റിച്ചാര്‍ഡ്‌സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോമ്പിന്‍റെ കൈകളിലെത്തിച്ചു. ഓപ്പണിംഗില്‍ പിറന്നത് 193 റണ്‍സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമനായി എത്തിയത് കെ എല്‍ രാഹുല്‍.

തൊട്ടുപിന്നാലെ ധവാന്‍ 97 പന്തില്‍ 16-ാം സെഞ്ചുറിയിലെത്തി. എന്നാല്‍ ടോപ് ഗിയറിലായിരുന്ന ധവാനെ(115 പന്തില്‍ 143) 38-ാം ഓവറില്‍ കമ്മിന്‍സ് മടക്കി. വൈകാതെ കോലിയും(7) പുറത്ത്. ജേ റിച്ചാര്‍ഡ്‌സണിനാണ് വിക്കറ്റ്. 42-ാം ഓവറില്‍ രാഹുലിനെ(26) സാംപയും പുറത്താക്കി. പന്തും ജാദവും ക്രീസില്‍ നില്‍ക്കേ 44-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. എന്നാല്‍ 46-ാം ഓവറില്‍ പന്തിനെ(24 പന്തില്‍ 36) പറഞ്ഞയച്ചു കമ്മിന്‍സ്‍. 

ഇതോടെ ഇന്ത്യന്‍ സ്‌കോറിങിന്‍റെ വേഗം കുറഞ്ഞു. 48-ാം ഓവറില്‍ കേദാര്‍ ജാദവിനെ കമ്മിന്‍സ്(12 പന്തില്‍ 10) പുറത്താക്കിയതോടെ ഇന്ത്യ കിതച്ചു. 49-ാം ഓവറില്‍ റിച്ചാര്‍ഡ്‌സണിന്‍റെ സ്ലോ ബോളില്‍ ഭുവി(1) വീണു. കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ ശങ്കര്‍(26) മൂന്നാം പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ ചാഹലും പുറത്ത്. അവസാന പന്തില്‍ സിക്‌സര്‍ നേടി ബുംറ ഇന്നിംഗ്സിന് മനോഹരമായി വിരാമമിട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം
ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല