ബും ബും ബുമ്ര തുടങ്ങി; ഓസീസിന് ഓപ്പണറെ നഷ്‌ടം

By Web TeamFirst Published Dec 18, 2020, 11:13 AM IST
Highlights

15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 20 റണ്‍സെന്ന നിലയില്‍ സമ്മര്‍ദത്തിലാണ് ഓസ്‌ട്രേലിയ. ജോ ബേണ്‍സും(7*) മാര്‍നസ് ലബുഷെയ്‌നുമാണ്(4*) ക്രീസില്‍. 

അഡ്‌ലെയ്‌ഡ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 244 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ആദ്യ തിരിച്ചടി. ഓപ്പണര്‍ മാത്യൂ വെയ്‌ഡിനെ ബുമ്ര എല്‍ബിയില്‍ കുരുക്കി. 51 പന്ത് നേരിട്ട വെയ്ഡ് എട്ട് റണ്‍സ് മാത്രമാണ് നേടിയത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 20 റണ്‍സെന്ന നിലയില്‍ സമ്മര്‍ദത്തിലാണ് ഓസ്‌ട്രേലിയ. ജോ ബേണ്‍സും(7*) മാര്‍നസ് ലബുഷെയ്‌നുമാണ്(4*) ക്രീസില്‍. 

നേരത്തെ രണ്ടാംദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കി ഓസ്‌ട്രേലിയ മേല്‍ക്കൈ നേടിയിരുന്നു. ആദ്യദിനത്തെ സ്‌കോറിനോട് 11 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ചേര്‍ക്കാന്‍ കഴിഞ്ഞത്. 

11 റണ്‍സിനിടെ നാല് വിക്കറ്റ്

ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ഇന്ത്യ 244ല്‍ ഔള്‍ഔട്ടായി. സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നത്തെ മൂന്നാം പന്തില്‍ തന്നെ അശ്വിനെ(15) മടക്കി കമ്മിന്‍സ് തുടങ്ങി. വിക്കറ്റിന് പിന്നില്‍ പെയ്‌ന് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആഞ്ഞടിച്ചു. മൂന്നാം പന്തില്‍ സാഹ(9) പെയ്ന്‍റെ കൈകളില്‍ അവസാനിച്ചു. തലേന്നത്തെ സ്‌കോറിനോട് ഇരുവര്‍ക്കും ഒരു റണ്‍പോലും അധികം ചേര്‍ക്കാനായില്ല. 

സ്റ്റാര്‍ക്ക് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ഉമേഷ് യാദവ്(6) വെയ്‌ഡിന്‍റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 94-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമിയെ പൂജ്യത്തില്‍ മടക്കി കമ്മിന്‍സ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഹെഡിനായിരുന്നു ക്യാച്ച്. നാല് റണ്‍സുമായി ജസ്‌പ്രീത് ബുമ്ര പുറത്താകാതെ നിന്നു. രണ്ടാംദിനം 11 റണ്‍സിനിടെ നാല് വിക്കറ്റും വലിച്ചെറിയുകയായിരുന്നു ഇന്ത്യ. വെറും 23 മിനുറ്റ് മാത്രമാണ് രണ്ടാംദിനം ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്. 

ഇന്ത്യന്‍ കിംഗ് കോലി തന്നെ

പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17), ചേതേശ്വര്‍ പൂജാര(43), വിരാട് കോലി(74), അജിങ്ക്യ രഹാനെ(42), ഹനുമ വിഹാരി(16) എന്നിവരെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് 48 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റും സ്വന്തമാക്കി. 

click me!