
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരച്ചടി. മിന്നും ഫോമില്‍ കളിക്കുന്ന യുവ ഓപ്പണര്‍ ആയുഷ് മത്രെയുടെ സേവനം ഈ സീസണില്‍ ഇനി ചെന്നൈക്ക് ലഭിക്കില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ 18കാരനായ മാത്രെയ്ക്ക് സീസണ്‍ നഷ്ടമാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാന്‍ തിങ്കളാഴ്ച സ്‌കാനിംഗ് നടത്തിയിരുന്നു. തുടര്‍ന്നാണ് സിഎസ്‌കെ ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു മാത്രെ. എന്നാല്‍ വേഗത്തില്‍ രണ്ടാം റണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ടീം ഫിസിയോയുടെ സഹായത്തോടെയാണ് താരം കളം വിട്ടത്. 'അദ്ദേഹത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചിട്ടുണ്ട്. എത്രത്തോളം ഗൗരവമാണെന്ന് അറിയില്ലെങ്കിലും അത് മോശമാണെന്ന് തോന്നുന്നു.' എന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്നും എന്നാല്‍ മറ്റൊരു താരത്തിന് ഇത് അവസരം നല്‍കുമെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പേസര്‍ ഖലീല്‍ അഹമ്മദും പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു. ഈ മാസം 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. ഈ സീസണില്‍ പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കിയിരുന്ന താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. മത്സരത്തിനിടെ ഖലീല്‍ അഹമ്മദിന്റെ വലത് തുടയിലെ പേശിക്കാണ് പരിക്കേറ്റത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമവും വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എം എസ് ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഹസ്സി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പേശീവലിവിനെ തുടര്‍ന്ന് ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണിക്ക് നഷ്ടമായിരുന്നു. ധോണി നിലവില്‍ മുംബൈയില്‍ ടീമിനൊപ്പമുണ്ട്. ''അദ്ദേഹത്തിന്റെ റീഹാബിലിറ്റേഷന്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്, ബാറ്റിംഗിലും അദ്ദേഹം സംതൃപ്തനാണ്. എന്നാല്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. എപ്പോള്‍ കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.'' ഹസ്സി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!