ലോകകപ്പിനിടെ അഭിഷേക് ശർമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും 22 റൺസിന് സഞ്ജു പുറത്തായി. ഇതോടെ സഞ്ജുവിന്‍റെ ലോകകപ്പ് യാത്ര അവസാനിച്ചുവെന്ന് പലരും വിധിയെഴുതി.

തിരുവനന്തപുരം:ടി20 ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെ തന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചുവെന്ന് കരുതിയതാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍. എന്നാൽ ആരാധകരുടെ പ്രാർത്ഥനയാണ് തന്നെ തിരികെയെത്തിച്ചതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രാപ്തനാക്കിയതുമെന്ന് ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ സഞ്ജു പറഞ്ഞു.

ഡിസംബറിൽ പ്രഖ്യാപിച്ച ലോകകപ്പ് സ്ക്വാഡിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടു മുമ്പ് ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ മോശം പ്രകടനം (5 മത്സരങ്ങളിൽ 46 റൺസ്) ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയിരുന്നു.

ലോകകപ്പിനിടെ അഭിഷേക് ശർമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും 22 റൺസിന് സഞ്ജു പുറത്തായി. ഇതോടെ സഞ്ജുവിന്‍റെ ലോകകപ്പ് യാത്ര അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. എന്നാൽ സിംബാബ്‌വെക്കെതിരായ നിർണ്ണായകമായ സൂപ്പർ-8 മത്സരത്തിൽ ലഭിച്ച അവസാന അവസരം സഞ്ജുവിന്‍റെ തലവര മാറ്റിമറിച്ചു.

ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. എനിക്ക് ഇതിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഇത്ര കൃത്യമായി ഈ നിമിഷം അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. ഈ നിമിഷത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നെങ്കിലും അവിടേക്കുള്ള വഴി ഇത്ര നാടകീയമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ന്യൂസിലന്‍ഡ് പരമ്പരക്ക് മുമ്പ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ന്യൂസലിലന്‍ഡിനെതിരായ പരമ്പരയില്‍ ലഭിച്ച അവസരം ഞാന്‍ നഷ്ടമാക്കിയതോടെ ഒരു ഘട്ടത്തിന് ശേഷം എന്‍റെ സ്വപ്നങ്ങൾ അവസാനിച്ചുവെന്ന് ഞാൻ കരുതി.

എന്നാൽ ദൈവാനുഗ്രവും ലക്ഷക്കണക്കിന് ആരാധകരുടെ ആത്മാർത്ഥമായ പ്രാർത്ഥനയും പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ആ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണക്കും വലിയ ശക്തിയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത്രയധികം ആരാധകര്‍ പിന്തുണക്കുമ്പോള്‍ അവരോട് ഇതില്‍ക്കൂടുതലൊന്നും ആവശ്യപ്പെടാനില്ല. ആ പിന്തുണയും പ്രാർത്ഥനയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നു. ആരാധകര്‍ നല്‍കിയ പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു.

View post on Instagram

സിംബാബ്‌വെക്കെതിരായ മത്സരത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റണ്‍സടിച്ച് ഇന്ത്യക്ക് സെമി ടിക്കറ്റ് സമ്മാനിച്ച സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലൻഡിനെതിരെയും 89 റണ്‍സ് വീതമെടുത്ത് ടീമിന്‍റെ ടോപ് സ്കോററുമായി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് പുറമെ ഒന്നിലധികം 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരങ്ങളും സഞ്ജുവിനെ തേടിയെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക