ധാക്കയിൽ നടന്ന ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഹീദ് റാണയുടെയും മൂന്ന് വിക്കറ്റ് നേടിയ മെഹ്ദി ഹസൻ മിറാസിന്റെയും ബൗളിംഗിന് മുന്നിൽ പാക് നിര പതറുകയായിരുന്നു.
ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍. ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ കേലവം 30.4 ഓവറില്‍ 114 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഹീദ് റാണയാണ് പാകിസ്ഥാനെ തകര്‍ത്തത്. മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഹഫീം അഷ്‌റഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഏകദിന ടീമില്‍ അരങ്ങേറിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 27 റണ്‍സെടുത്ത് മടങ്ങി. ബാബര്‍ അസം ഇല്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശ് പര്യടനത്തിനെത്തിയത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബറിന് ഏകദിന ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്.
ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ - മാസ് സദാഖത് (18) സഖ്യം 41 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ഫര്‍ഹാന്‍ പുറത്തായി. റാണയുടെ ആദ്യ വിക്കറ്റായിരുന്നു അത്. തുടര്‍ന്ന് സദാഖത്, ഷാമില്‍ ഹുസൈന്‍ (4), മുഹമ്മദ് റിസ്വാന്‍ (1), സല്‍മാന്‍ അഗ (5) എന്നിവരുടെ വിക്കറ്റുകള്‍ റാണ സ്വന്തമാക്കി. ഇതോടെ 17.5 ഓവറില്‍ അഞ്ചിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍.
തുടര്‍ന്ന് ഹുസൈന്‍ താലാത് (4), അബ്ദുള്‍ സമദ് (0), ഷഹീന്‍ അഫ്രീദി എന്നിവര്‍ മെഹിദി ഹസന്‍ മിറാസ് പുറത്താക്കി. മുഹമ്മദ് വസീമിനെ (0) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയതോടെ ഒമ്പതിന് 82 എന്ന നിലയിലായി പാകിസ്ഥാന്‍. അവസാന വിക്കറ്റില്‍ അബ്രാര്‍ അഹമ്മദിനെ (0) കൂട്ടുപിടിച്ച് അഷ്‌റഫ് കൂട്ടിചേര്‍ത്ത 32 റണ്‍സാണ് പാകിസ്ഥാനെ വലിയ നാണക്കേടില്‍ നിന്നൊഴിവാക്കിത്. 31-ാം ഓവറില്‍ അഷ്‌റഫിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്മാന്‍ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.



