
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് ടീം വിടാന്‍ ആഗ്രഹിക്കുന്നതിന് പിന്നിലെ കാരണം ടീമിൽ റിയാന്‍ പരാഗിന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനം മൂലമെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം എസ് ബദരീനാഥ്. പരാഗിനെപോലൊരു താരത്തെ അടുത്ത നായകസ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ സഞ്ജുവിനെപ്പൊലൊരു താരത്തിന് എങ്ങനെയാണ് ടീമില്‍ നില്‍ക്കാനാവുകയെന്നും ബദരീനാഥ് യുട്യൂബ് ചാനലില്‍ ചോദിച്ചു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ എം എസ് ധോണിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പകരക്കാരില്ലാത്തതുപോലെ രാജസ്ഥാനും സഞ്ജുവിന്‍റെ പകരക്കാരനെ കണ്ടെത്താന്‍ പാടുപെടുമെന്നും ബദരീനാഥ് പറഞ്ഞു.
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് വരികയാണെങ്കില്‍ അത് എം എസ് ധോണിക്ക് പറ്റിയ പകരക്കാരനായിട്ടായിരിക്കും. ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതും അനുകൂലമാണ്. ചെന്നൈക്ക് നാലോ അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ചെന്നൈ നിലവില്‍ കരുത്തരാണ്. ടോപ് ഓര്‍ഡറില്‍ ആയുഷ് മാത്രെയും റുതുരാജ് ഗെയ്ക്‌വാദും ഫിനിഷിംഗില്‍ ഡെവാള്‍ഡ് ബ്രെവിസും മികവ് തെളിയിച്ചു കഴിഞ്ഞു.
ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വേണ്ടി മുംബൈ ഇന്ത്യൻസ് ഗുജറാത്തുമായി കരാറിലേര്‍പ്പെടതുപോലെ സഞ്ജുവിന് വേണ്ടി ചെന്നൈയും ശ്രമിക്കുമോ എന്ന് എനിക്കറിയില്ല. സഞ്ജു വന്നാലും ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന് നല്‍കാനിടയില്ല. കാരണം. റുതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ഇപ്പോള്‍ അത്രമാത്രം പിന്തുണക്കുന്നുണ്ട്. റുതുരാജ് ഒരു സീസണില്ർ മാത്രമാണ് ചെന്നൈയെ നയിച്ചത്. കഴിഞ്ഞ സീസണില്‍ റുതുരാജിനേറ്റ പരിക്കുമൂലം ധോണിയാണ് ചെന്നൈയെ നയിച്ചത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയാല്‍ അത് റുതുരാജിനോട് ചെയ്യുന്ന നീതികേടാവും.
ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുന്ന ചെന്നൈക്ക് സഞ്ജുവിനുവേണ്ടി ശ്രമിക്കണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ രണ്ട് മനസാണുള്ളതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബദരീനാഥ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സില്‍ കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ റിയാന്‍ പരാഗ് ആണ് നാലു മത്സരങ്ങളില്‍ ടീമിനെ നയിച്ചത്. നാലു കളികളില്‍ ഒരു ജയം മാത്രമെ പരാഗിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാന് നേടാനായുള്ളു. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക