ബംഗ്ലാദേശ് അയഞ്ഞു, ഐപിഎല്‍ സംപ്രേക്ഷണത്തിന് പച്ചക്കൊടി; രാഷ്ട്രീയവും കായികവും കലര്‍ത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍

Published : Mar 28, 2026, 01:06 PM IST
Bangladesh

Synopsis

രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബംഗ്ലാദേശ് സർക്കാർ നീക്കി. കായികരംഗത്തെ രാഷ്ട്രീയവുമായി കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും വാണിജ്യപരമായ താൽപ്പര്യങ്ങൾ പരിഗണിക്കുമെന്നും പുതിയ സർക്കാർ വ്യക്തമാക്കി. 

ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണത്തിന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. കായിക രംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വാണിജ്യപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും പുതുതായി ചുമതലയേറ്റ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ വ്യക്തമാക്കി. മുന്‍ ഇടക്കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം കാണാന്‍ ഇനി തടസമുണ്ടാകില്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പക്ഷമിങ്ങനെ... ''ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ഇതുവരെ ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അത് അനുകൂലമായി പരിഗണിക്കും. മന്ത്രി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ നയം.

കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതികരണം

സര്‍ക്കാരിന്റെ പുതിയ നീക്കത്തെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശും സ്വാഗതം ചെയ്തു. ഔദ്യോഗികമായി നിരോധന ഉത്തരവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഐപിഎല്‍ ഫീഡ് തടയില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മുന്‍ ഇടക്കാല സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ പ്രസക്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പിന്നാലെ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ഇടക്കാല സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഈ കര്‍ശന നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ, ഐപിഎല്‍ 2026 സീസണ്‍ മത്സരങ്ങള്‍ ബംഗ്ലാദേശിലും തത്സമയം കാണാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിവാദ പോസ്റ്റ്! പാക് പേസര്‍ നസീം ഷായ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ധോണിക്ക് പരിക്ക്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ ആദ്യ രണ്ടാഴ്ച്ച കളിക്കില്ല, സഞ്ജു കീപ്പര്‍