ധാക്കയില്‍ പാകിസ്ഥാനെ തീര്‍ത്ത് ബംഗ്ലാദേശ്; 16-ാം ഓവറില്‍ കളി തീര്‍ത്തു, ആദ്യ ടി20യില്‍ ഏഴ് വിക്കറ്റ് ജയം

Published : Jul 20, 2025, 09:01 PM IST
Parvez Hossain Emon

Synopsis

ധാക്കയിൽ നടന്ന ആദ്യ ടി20യിൽ ബംഗ്ലാദേശ് പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു. 

ധാക്ക: പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. ധാക്കയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 110ന് എറിഞ്ഞിട്ടിരുന്നു ബംഗ്ലാദേശ്. പിന്നാലെ മറുപടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പര്‍വേസ് ഹുസൈന്റെ (39 പന്തില്‍ പുറത്താവാതെ 56) ഇന്നിംഗ്‌സാണ് ആതിഥേരെ വിജയത്തിലേക്ക് നയിച്ചത്. തൗഹിദ് ഹൃദോയ് 36 റണ്‍സ് നേടി. നേരത്തെ, തസ്‌കിന്‍ അഹമ്മദിന്റേയും മുസ്തഫിസുര്‍ റഹ്മാന്റേയും ബൗളിംഗ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ബംഗ്ലാദേശിന് സഹായിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമായിരുന്നു. ഏഴ് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ലിറ്റണ്‍ ദാസ് (1), തന്‍സിദ് ഹസന്‍ മിര്‍സ (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായിരുന്നത്. സല്‍മാന്‍ മിര്‍സയ്ക്കാണ് രണ്ട് വിക്കറ്റുകളും. പിന്നീട് പര്‍വേസ് - ഹൃദോയ് സഖ്യം 73 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ സഖ്യമാണ് ബംഗ്ലാദേശിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചതും. വിജയത്തിനരികെ ഹൃദോയ് വീണെങ്കിലും ജേക്കര്‍ അലിയെ (15) കൂട്ടുപിടിച്ച് പര്‍വേസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച്് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ തസ്‌കിന്‍, രണ്ട് പേരെ പുറത്താക്കിയ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി. 44 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഖുഷ്ദില്‍ ഷാ (18), അബ്ബാസ് അഫ്രീദി (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ആദ്യ ഓവറില്‍ തന്നെ സെയിം അയൂബിനെ (6) അവര്‍ക്ക് നഷ്ടമായി. മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ ടസ്‌കിന്‍ അഹമ്മദിന് ക്യാച്ച്. തുടര്‍ന്നെത്തിയ മുഹമ്മദ് ഹാരിസ് (4), സല്‍മാന്‍ അഗ (3), ഹസന്‍ നവാസ് (0), മുഹമ്മദ് നവാസ് (3) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ഖുഷ്ദിലുമായി ഫഖര്‍ 24 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഫഖര്‍ 12-ാം ഓവറില്‍ റണ്ണൗട്ടായത് പാകിസ്ഥാന് തിരിച്ചടിയായി. പിന്നീട് ഖുഷ്ദില്‍ - അബ്ബാസ് അഫ്രീദി സഖ്യം 33 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ ഖുഷ്ദിലിനെ മടക്കി മുസ്തഫിസുര്‍ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫഹീം അഷ്‌റഫ് (5), സല്‍മാന്‍ മിര്‍സ (0), അബ്ബാസ് എന്നിവര്‍ അവസാന ഓവറില്‍ പുറത്തായതോടെ പാകിസ്ഥാന്‍ 110ല്‍ ഒതുങ്ങി. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തന്‍സിദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി, മഹേദി ഹസന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

പാകിസ്ഥാന്‍: സയിം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഹസന്‍ നവാസ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), മുഹമ്മദ് നവാസ്, ഖുശ്ദില്‍ ഷാ, ഫഹീം അഷ്‌റഫ്, അബ്ബാസ് അഫ്രീദി, സല്‍മാന്‍ മിര്‍സ, അബ്രാര്‍ അഹമ്മദ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍