
ദുബായ്: ക്രിക്കറ്റില്‍ ഗ്രൗണ്ടിലെ ഏറ്റവും വലിയ ശത്രുതയില്‍ ഒന്നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോര്. അതുപോലെ മറ്റൊന്ന് ആഷസ് പരമ്പരയാണ്. 100 വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള വൈര്യത്തിന്റെ കഥയുണ്ട് ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക്. ഇതിലേതാണ് ഏറ്റവും വലിയ പോരെന്ന് പറയുക പ്രയാസമാണ്. ഇക്കാര്യത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് ശേഷവും ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ പരിഹാസത്തോടെ തിരിച്ചടിച്ചു. മറുപടി നല്‍കാന്‍ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളുടെ ആരാധകരുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും ചര്‍ച്ചയുടെ ഭാഗമായി.
ആഷസിനേക്കാള്‍ താഴെയാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരെന്നാണ് ബാര്‍മി ട്വീറ്റ് ചെയ്തത്. പിന്നീട് ട്രോളുമായി ആരാധകരെത്തി. ഇന്ത്യന്‍ ടീമിന്റെ ആരാധകവൃന്ദമായ ഭാരത് ആര്‍മിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ വസിം ജാഫറിന്റേത് ക്ലാസ് മറുപടിയായിരുന്നു. ആഷസില്‍ അടുത്തകാലത്ത് ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനം സൂചിപ്പിച്ചുകൊണ്ടാണ് ജാഫര്‍ മറുപടി പറഞ്ഞത്. ട്വീറ്റ് വായിക്കാം...
സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മുഹമ്മദ് നവാസാണ് പ്ലയര്‍ ഓഫ് ദ മാച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!