
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് ആധികാരിക ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഡച്ച് ടീം നമീബിയയെ തകർത്തത്. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ബാസ് ഡി ലീഡിന്‍റെ പ്രകടനമാണ് ഡച്ച് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നെതര്‍ലന്‍ഡ്സ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി സൂപ്പര്‍ 8 പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ ഇന്ന് നടക്കുന്ന അമേരിക്കക്കെതിരായ മത്സരം പാകിസ്ഥാന് നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത് നമീബിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലൻഡ്‌സിന് ഓപ്പണർ മാക്സ് ഒഡൗഡിനെ (7) തുടക്കത്തിലേ നഷ്ടമായെങ്കിലും ബാസ് ഡി ലീഡ് ക്രീസിലെത്തിയതോടെ കളി മാറി. 48 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് ബാസ് ഡി ലീഡ് അടിച്ചുകൂട്ടിയത്. അഞ്ച് ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ലീഡിന്‍റെ ഇന്നിംഗ്സ്. കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28) എന്നിവരും മികച്ച പിന്തുണ നൽകി. ഒടുവിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്‌സിനെ (18*) കൂട്ടുപിടിച്ച് 12 പന്തുകൾ ബാക്കി നിൽക്കെ ലീഡ് ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഡച്ച് ബൗളർമാർ നമീബിയയെ സമ്മർദ്ദത്തിലാക്കി. 38 പന്തില്‍ 42 റണ്‍സെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ജാൻ ഫ്രൈലിങ്ക് 26 പന്തില്‍ 30 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതർലൻഡ്‌സിനായി ലോഗൻ വാൻ ബീക്കും ബാസ് ഡി ലീഡും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
പാകിസ്ഥാനോടേറ്റ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നെതർലൻഡ്‌സ് നടത്തിയത്. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ 8 സാധ്യതകൾ സജീവമായി. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങിയ നമീബിയക്ക് ബാറ്റിംഗ് നിരയുടെ മെല്ലെപ്പോക്ക് തിരിച്ചടിയായി. ഫെബ്രുവരി 12-ന് ഇന്ത്യക്കെതിരെ ആണ് നമീബിയയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!