
മുംബൈ: മെല്‍ബണില്‍ ഇന്ത്യ - പാകിസ്ഥാന്‍ ടെസ്റ്റ് മത്സരം നടത്തുന്നതിനോട് താത്പര്യം കാണിക്കാതെ ബിസിസിഐ. നിഷ്പക്ഷ വേദിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നടത്തുന്നതിനെ ബിസിസിഐ പൂര്‍ണമായി തള്ളുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ-പാകിസ്ഥാൻ ടെസ്റ്റ് പരമ്പര നടത്താനുള്ള പദ്ധതികള്‍ ഒന്നുമില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയിലോ മറ്റേതെങ്കിലും രാജ്യത്തോ പരമ്പര നടത്താന്‍ ആലോചനകളില്ല.
ആർക്കെങ്കിലും അത്തരം ആഗ്രഹമുണ്ടെങ്കിൽ അത് സ്വയം സൂക്ഷിച്ചോളൂ എന്നാണ് ബിസിസിഐ വൃത്തം എന്‍എന്‍ഐയോട് പറഞ്ഞത്. നേരത്തെ ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെയാണ് വമ്പൻ നീക്കവുമായി മെൽബൺ ക്രിക്കറ്റ് ക്ലബ് രംഗത്ത് വന്നത്. മെൽബണിൽ ചിരവൈരികൾ തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യതകളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അധികൃതർ ആലോചിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. 2007ന് ശേഷം ഇന്ത്യ - പാക് ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള അവസരം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് മെൽബൺ ക്രിക്കറ്റ് ക്ലബ് (എംസിസി) നടത്തിയത്. 2013ലാണ് ഇന്ത്യ - പാകിസ്ഥാൻ പരമ്പര അവസാനമായി നടന്നത്. ഇന്ത്യ വേദിയൊരുക്കിയ പരമ്പരയിൽ പക്ഷേ ടെസ്റ്റ് ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ശേഷം ടി20, ഏകദിന ലോകകപ്പുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുവരും പരസ്പരം മത്സരിച്ചത്. ഒക്ടോബറിൽ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്.
അവസാന പന്ത് വരെ നീണ്ട ത്രില്ലർ മത്സരത്തിൽ 90,000-ത്തിലധികം കാണികളെ സാക്ഷിയാക്കിയാണ് ഇന്ത്യ അന്ന് വിജയം നേടിയത്. ഇരുവരും തമ്മിലുള്ള ടെസ്റ്റ് നടക്കുകയാണെങ്കിൽ വേദി നിറയുമെന്ന് ആ മത്സരത്തിലെ അന്തരീക്ഷം തെളിയിച്ചുവെന്ന് എംസിസി ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് ഫോക്സ് പറഞ്ഞു. ഇതുവരെ മറ്റൊരു മത്സരത്തിനും ഇത്രയും ഗംഭീരമായ അന്തരീക്ഷം കണ്ടിട്ടില്ല. ഓരോ പന്തിനും ഗാലറിയിൽ നിന്നുള്ള ആരവം അസാധാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ടെസ്റ്റ് നടത്താനുള്ള സാധ്യതകള്‍ മെൽബൺ ക്രിക്കറ്റ് ക്ലബ് പരിശോധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!