സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയ ദുബെയുടെ പ്രകടനത്തെ അശ്വിൻ വാനോളം പുകഴ്ത്തി. അധികമാരും ചര്‍ച്ച ചെയ് എന്നാൽ ടീമിന് ഏറ്റവും അത്യാവശ്യമായ താരമാണ് ശിവം ദുബെ.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ കിരീടപ്പോരാട്ടത്തിൽ നാളെ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാനിരിക്കെ, ടീം ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകാൻ പോകുന്ന താരങ്ങളെ പ്രവചിച്ച് സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ലോകം മുഴുവൻ സ്റ്റാർ ബാറ്റർമാരെ ശ്രദ്ധിക്കുമ്പോൾ, അധികം ആരും ചർച്ച ചെയ്യാത്ത ശിവം ദുബെ ആയിരിക്കും ഫൈനലിലെ 'ഗെയിം ചേഞ്ചർ' എന്ന് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയ ദുബെയുടെ പ്രകടനത്തെ അശ്വിൻ വാനോളം പുകഴ്ത്തി. അധികമാരും ചര്‍ച്ച ചെയ് എന്നാൽ ടീമിന് ഏറ്റവും അത്യാവശ്യമായ താരമാണ് ശിവം ദുബെ. കിവീസ് സ്പിന്നർമാരായ മിച്ചൽ സാന്‍റ്നർക്കും രചിൻ രവീന്ദ്രയ്ക്കും ദുബെ വലിയ ഭീഷണിയാകും. സ്പിന്നർമാരുടെ ലൈനും ലെങ്തും തെറ്റിക്കാൻ ദുബെയ്ക്ക് പ്രത്യേക കഴിവുണ്ട്. ന്യൂസിലൻഡ് ദുബെയെ പിടിച്ചുകെട്ടിയില്ലെങ്കിൽ കളി ഇന്ത്യ സ്വന്തമാക്കുമെന്നും അശ്വിന്‍ പറഞ്ഞു. ലോകകപ്പിൽ ഇതുവരെ 159.54 സ്ട്രൈക്ക് റേറ്റിൽ 209 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.

കിവീസ് ഓഫ് സ്പിന്നർ കോൾ മക്കോഞ്ചിയെ നേരിടേണ്ടിവന്നാല്‍ അഭിഷേക് ശർമ്മയ്ക്കും ഇഷാൻ കിഷനും സിംഗിളെടുത്ത് സ്ട്രൈക്ക് സഞ്ജു സാംസണ് കൈമാറി സേഫാകണമെന്നും അശ്വിന്‍ പറഞ്ഞ‌ു. ഇടംകൈയ്യൻ ബാറ്റർമാർക്ക് മക്കോഞ്ചി വെല്ലുവിളിയായേക്കാം. അതിനാൽ സിംഗിൾ എടുത്ത് സഞ്ജു സാംസണ് സ്ട്രൈക്ക് കൈമാറുന്നതാണ് ബുദ്ധി. ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ സഞ്ജുവിനുള്ള മികവ് ഇന്ത്യക്ക് അനുകൂലമാക്കാമെന്നും അശ്വിന്‍ പറഞ്ഞു.

സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡിട്ട ഫിൻ അലനാണ് ഇന്ത്യയുടെ പ്രധാന തലവേദന. എന്നാൽ അലനെ പുറത്താക്കാൻ സൂര്യകുമാർ യാദവ് അക്സർ പട്ടേലിനെ കൃത്യസമയത്ത് പന്തേൽപ്പിക്കണമെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോ ആണ് അക്സറെന്നും അശ്വിന്‍ പറഞ്ഞു. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ. ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ കന്നി കിരീടമാണ് കിവീസ് ലക്ഷ്യം വെക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക