
മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. മാഞ്ചസ്റ്റർ ടി20-യുടെ പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സിംബാബ്‌വെ പര്യടനത്തിനുള്ള ടീം പ്രഖ്യാപനം. എന്നാൽ, സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ലെന്നും അദ്ദേഹത്തിന് 'വിശ്രമം' അനുവദിച്ചതാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ.
സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പിടിഐ സംസാരിക്കവെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സിംബാബ്‌വെ പരമ്പര യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ളതാണെന്നും, സഞ്ജു ടീമിനൊപ്പം യാത്ര ചെയ്താൽ പോലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ കളിക്കളത്തിലിറക്കാതെ വെറുതെ കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലാത്തതുകൊണ്ടാണ് ഈ വിശ്രമം.
സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനുള്ളത്?. സെലക്ഷൻ കമ്മിറ്റിയെ വിമർശിക്കുന്നവർ കുറച്ചുകൂടി ഹോംവർക്ക് ചെയ്യേണ്ടതുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ട്. സെപ്റ്റംബറിലെ ആ വലിയ ടൂർണമെന്‍റിന് മുൻപായി അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നൽകാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഒരു മത്സരത്തിലും കളിക്കാൻ അവസരമില്ലെങ്കിൽ സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ എന്താണ് കാര്യം?"
ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന രണ്ടാം നിര ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നായകനാകുന്ന 15 അംഗ ടീമിൽ ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗുമാണ് വിക്കറ്റ് കീപ്പർമാരായി ഇടംപിടിച്ചിട്ടുള്ളത്. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ എന്നിവരാകും സിംബാബ്‌വെയിൽ ഇന്ത്യയുടെ ഓപ്പണർമാർ.
സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ഇഷാൻ കിഷൻ, പ്രഭ്സിമ്രാൻ സിംഗ്, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി, യാഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!