
മുംബൈ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2023-24) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ആകെ വരുമാനം 9,741.71 കോടി രൂപയായെന്ന് റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ 30 ശതമാനത്തോളം അധിക വരുമാനമാണ് ബിസിസിഐ നേടിയത്. 2023ൽ 6,558.80 കോടിയായിരുന്നു ബിസിസിഐയുടെ വരുമാനം. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആണ് ബിസിസിഐക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്തത്. 5,761 കോടി രൂപയാണ് ഐപിഎല്ലിന്റെ സംഭാവന. ഐസിസി യുടെ വിഹിതമായി 1,042.35 കോടി രൂപയും മാധ്യമ അവകാശങ്ങളിൽനിന്നായി 813.14 കോടി രൂപയും നേടി. പലിശ വരുമാനമായി 986.45 കോടി രൂപ സ്വന്തമാക്കി. മറ്റ് സ്രോതസ്സുകളിൽ നിന്ന് 391.51 കോടി രൂപയും വനിതാ പ്രീമിയർ ലീഗിൽ (WPL) നിന്ന് 377.50 കോടിയും ഇന്ത്യയുടെ പുരുഷ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 361.22 കോടിയും നേടി.
ഐപിഎൽ ഒരു ബില്യൺ ഡോളർ പ്രതിഭാസമായി മാറിയതാണ് പ്രധാന പ്രത്യേകത. ഫ്രാഞ്ചൈസി മൂല്യം റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചു. ഹൗലിഹാൻ ലോക്കിയുടെ ഒരു റിപ്പോർട്ട് പ്രകാരം 2025 ൽ ഐപിഎല്ലിന്റെ ബിസിനസ് മൂല്യം 18.5 ബില്യൺ ഡോളർ (₹1.56 ലക്ഷം കോടി) ആയി. വാർഷികാടിസ്ഥാനത്തിൽ 12.9% വർദ്ധനവാണുണ്ടായത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വ്യൂവർഷിപ്പ്, ഉയർന്ന സ്പോൺസർഷിപ്പ് ഡിമാൻഡ്, ശക്തമായ ഡിജിറ്റൽ ഉപഭോഗ രീതികൾ എന്നിവയുടെ പിന്തുണയോടെ ബ്രാൻഡ് മൂല്യം 13.8% ഉയർന്ന് 3.9 ബില്യൺ ഡോളറായി (32,721 കോടി) ഉയർന്നു.
കൂടാതെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) 227 മില്യൺ ഡോളറിൽ നിന്ന് 269 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു,. ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) 235 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) 39.6% വർദ്ധനവോടെ വാർഷികാടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 2023ൽ, ഐപിഎൽ 2023 സീസണിൽ നിന്ന് ബിസിസിഐ 5,120 കോടിയുടെ റെക്കോർഡ് വരുമാനം നേടി. 2022 ൽ രേഖപ്പെടുത്തിയ 2,367 കോടിയായിരുന്നു വരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!