'രോഹിത്തും കോലിയും എങ്ങും പോവില്ല'; ഇരുവരും ഏകദിന ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്

Published : Jul 16, 2025, 04:28 PM IST
kohli rohit

Synopsis

വിരാട് കോലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ തുടരുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല സ്ഥിരീകരിച്ചു. 

മുംബൈ: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. കോലിയുടെയും രോഹിത്തിന്റെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ വിശദീകരണം. 2024ലെ ലോകകപ്പ് വിജയത്തോടെ കോലിയും രോഹിത്തും ട്വന്റി 20യില്‍ നിന്ന് വിരമിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുന്‍പ് ഇരുവരും ടെസ്റ്റില്‍നിന്നും വിരമിച്ചു.

വിരമിക്കല്‍ പ്രഖ്യാപനം താരങ്ങളുടെ വ്യക്തിപരമായതീരുമാനമാണെന്നും ഇതില്‍ ബിസിസിഐ ഇടപെടാറില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. ഏകദിനത്തില്‍ തുടരാന്‍ കോലിയും രോഹിത്തും തീരുമാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല കാര്യമാണെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് പറഞ്ഞു. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരുവരും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. അതിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനുണ്ടാകുമോ എന്നുള്ള കാര്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കും. ബിസിസിഐക്ക് അനുമതി ലഭിച്ചില്ലെങ്കില്‍, രോഹിതും കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം വരെ വൈകും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 19 ന് പര്യടനം ആരംഭിക്കും.

ഇന്ത്യന്‍ ബോര്‍ഡ് നേരത്തെ സ്ഥിരീകരിച്ചതുപോലെ, രോഹിത് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി തുടരും. അതായത് ദേശീയ ടീമിന് ഓരോ ഫോര്‍മാറ്റിനും ആദ്യമായി മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്‍ ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു കോലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആര്‍സിബി ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. രോഹിത്തിനാവട്ടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍
ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ