
ലണ്ടന്‍: ബെന്‍ സ്റ്റോക്‌സിന്റെ വീരോചിത ഇന്നിംഗ്‌സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 43 റണ്‍സിന്റെ ജയം. 371 റണ്‍സ് വിജയലക്ഷ്യം സധൈര്യം ഏറ്റെടുത്ത സ്‌റ്റോക്‌സ്് 214 പന്തില്‍ 155 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒരിക്കല്‍ക്കൂടി സ്റ്റോക്‌സിന്റെ ഹീറോയിസം കാത്തായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ ഇരിപ്പ്. സ്‌റ്റോക്‌സ് നിരാശനാക്കിയുമില്ല. ഇന്നലെ സാക് ക്രൗളി (3), ഒല്ലി പോപ് (3), ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ബെന്‍ ഡക്കറ്റ് (83) - സ്റ്റോക്‌സ് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹേസല്‍വുഡ് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ (10) അനാവശ്യമായി റണ്ണൗട്ടായി.
പ്രതീക്ഷയറ്റെന്ന് കരുതിയ സമയത്താണ് സ്റ്റോക്‌സ് - സ്റ്റുവര്‍ട്ട് ബ്രോഡ് (11) സഖ്യം ക്രീസില്‍ ഒന്നിക്കുന്നത്. ബ്രോഡിനെ സാക്ഷി നിര്‍ന്ന് സ്‌റ്റോക്‌സിന്റെ വെടിക്കെട്ട്. കാമറൂണ്‍ ഗ്രീനിന്റെ ഒരോവറില്‍ മൂന്ന് സിക്‌സികുകള്‍ നേടാന്‍ സ്‌റ്റോക്‌സിനായിരുന്നു. ഹേസല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവരെല്ലാം സ്‌റ്റോക്‌സിന്റെ ചൂടറിഞ്ഞു. 108 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 11 റണ്‍സ് മാത്രമായിരുന്നു ബ്രോഡിന്റെ സമ്പാദ്യം.
ഒരിക്കല്‍ കൂടി ഹേസല്‍വുഡ് ഓസീസിന്റെ രക്ഷകനായി. ക്യാരിയുടെ തകര്‍പ്പന്‍ ക്യാച്ച് കൂടിയായപ്പോള്‍ സ്‌റ്റോക്‌സിന് മടങ്ങേണ്ടിവന്നു. ഒമ്പത് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. ഇംഗ്ലീഷ് താരം മടങ്ങുമ്പോള്‍ ലോര്‍ഡ്‌സില്‍ തിങ്ങികൂടിയ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. സ്റ്റോക്‌സിന്റെ മടക്കത്തിന് പിന്നാലെ ഒല്ലി റോബിന്‍സണ്‍ (1), ബ്രോഡും, ജോഷ് ടംഗ് (19) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (3) പുറത്താവാതെ നിന്നു.
അശ്രദ്ധ, മണ്ടത്തരം! ആരും സഞ്ചരിക്കാത്ത വഴിയിലൂടെ വിക്കറ്റ് കളഞ്ഞ് ബെയര്‍സ്‌റ്റോ - വീഡിയോ കാണാം
രണ്ട് വിക്കറ്റിന് 130 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 279 റണ്‍സിന് പുറത്തായതോടെ 370 റണ്‍സിന്റെ ആകെ ലീഡാണ് കങ്കാരുക്കള്‍ക്ക് ലഭിച്ചത്. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജോഷ് ടംഗും റോബിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 416നെതിരെ ഇംഗ്ലണ്ട് 325 റണ്‍സില്‍ പുറത്തായിരുന്നു. മുപ്പത്തിരണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ്(110) ഓസീസിന് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം