
നാഗ്‌പൂര്‍: ഇതാവണം ക്യാപ്റ്റന്‍, ടീമിനെ എല്ലാ സമ്മര്‍ദവും മറികടന്ന് മുന്നില്‍ നിന്ന് നയിക്കുക. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌പൂര്‍ ടെസ്റ്റിലെ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരറ്റത്ത് കെ എല്‍ രാഹുലും വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും സൂര്യകുമാര്‍ യാദവും മടങ്ങിയപ്പോഴും ക്ഷമയോടെ ഓസീസ് സ്‌പിന്‍ പരീക്ഷ നേരിട്ട് ഹിറ്റ്‌മാന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലെ തന്‍റെ ആദ്യ സെഞ്ചുറി തികയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നായി നാഗ്‌പൂരിലെ മൂന്നക്കം വാഴ്‌ത്തപ്പെടുമ്പോള്‍ കയ്യടിക്കാതിരിക്കാന്‍ എതിരാളികളായ ഓസീസ് താരങ്ങള്‍ക്കുമായില്ല.
ഓസീസിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയിലെത്തി സഹതാരം രവീന്ദ്ര ജഡേജയുമായി ആഹ്‌ളാദം പങ്കിടുമ്പോള്‍ സ്ലിപ്പില്‍ ഓസീസ് ഉപനായകന്‍ സ്റ്റീവ് സ്‌മിത്ത് കയ്യടിക്കുന്നത് കാണാമായിരുന്നു. സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ സ്‌മിത്തിന് പോലും അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ കഴിയാതിരുന്ന പിച്ചിലാണ് രോഹിത് 171 പന്തില്‍ മൂന്നക്കം തികച്ചത്.
ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്ക് ലീഡ് സമ്മാനിച്ചാണ് ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സുമായി രോഹിത് ശര്‍മ്മ മടങ്ങിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 81-ാം ഓവറില്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ഒന്നാന്തരമൊരു പന്ത് രോഹിത്തിന്‍റെ ബെയ്‌ല്‍സ് തെറിപ്പിക്കുകയായിരുന്നു. നിലവിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറാണ് പാറ്റ്. ബൗള്‍ഡായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ഉള്‍പ്പടെയുള്ള താരങ്ങള്‍ രോഹിത് ശര്‍മ്മയെ പ്രശംസിക്കുന്നത് കാണാമായിരുന്നു. ഇതിന്‍റെ ചിത്രം ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പുറത്താകുമ്പോള്‍ 212 പന്തില്‍ 15 ഫോറും രണ്ട് സിക്‌സുകളും സഹിതം 120 റണ്‍സ് തന്‍റെ മാസ് ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ്മ നേടി. കെ എല്‍ രാഹുല്‍ 20നും ചേതേശ്വര്‍ പൂജാര ഏഴിനും വിരാട് കോലി 12നും സൂര്യകുമാര്‍ യാദവ് എട്ടിനും പുറത്തായപ്പോഴാണ് ഹിറ്റ്‌മാന്‍ തന്‍റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചുറിയിലെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ മാറി.
എന്തൊരു പന്ത്! ഹിറ്റ്മാന്‍റെ മാസ് ഇന്നിംഗ്‌സിന് കമ്മിൻസിന്‍റെ ക്ലാസ് പന്തിൽ വിരാമം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!