
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരെ സെഞ്ചുറികള്‍ കൊണ്ട് റെക്കോര്‍ഡിട്ട് ബിഹാര്‍. യുവതാരം വൈഭവ് സൂര്യവന്‍ഷി 36 പന്തില്‍ സെഞ്ചുറിയിയിച്ച് ഏകദിന ക്രിക്കറ്റിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ മത്സരത്തില്‍ തന്നെ ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി അടിച്ച് ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോര്‍ഡിട്ടു. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോല്‍പ്രീത് സിംഗിന്‍റെ പേരിലുള്ള ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്. മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി.
2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്ട്രേലിയക്കായി 29 പന്തിൽ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ഗിന്‍റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. ഒരു പന്ത് വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡ് നഷ്ടമായത്.
ഇരുവര്‍ക്കും പുറമെ 56 പന്തില്‍ 116 റണ്‍സടിച്ച മധ്യനിര ബാറ്ററായ ആയുഷ് ലോഹാറുകയുടെ സെഞ്ചുറി കൂടിയായതോടെ അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 574 റണ്‍സാണ്. 40 പന്തില്‍ 128 റണ്‍സുമായി സാക്കിബുള്‍ ഗാനി 10 ഫോറും 12 സിക്സും പറത്തി പുറത്താകാതെ നിന്നപ്പോള്‍ 54 പന്തില്‍ 150 റൺസ് പിന്നിട്ട് അതിവേഗ 150യുടെ ലോക റെക്കോര്‍ഡിട്ട വൈഭവ് സൂര്യവന്‍ഷി 84 പന്തില്‍ 190 റണ്‍സടിച്ചു. 16 ഫോറും 15 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്.
ആയുഷ് ലോഹാറുക 56 പന്തില്‍ 116 അടിച്ചപ്പോള്‍ 11 ഫോറും എട്ട് സിക്സും പറത്തി. മൂന്നാം നമ്പറിലിറങ്ങിയ പിയൂഷ് കുമാര്‍ സിംഗ് 66 പന്തില്‍ 77 റണ്‍സടിച്ചു. അരുണാചലിനായി 9 ഓവര്‍ എറിഞ്ഞ മിബോം മോസു 116 റണ്‍സ് വഴങ്ങിയപ്പോള്‍ സൂര്യാന്‍ഷ് സിംഗ് 9 ഓവറില്‍ 98 റണ്‍സും മോഹിത് 9 ഓവറില്‍ 99 റണ്‍സും വഴങ്ങി. ടെംപോള്‍ അഞ്ചോവറില്‍ 72 റണ്‍സാണ് വിട്ടുകൊടുത്തത്. 49 ഫോറും 38 സിക്സുകളുമാണ് ബിഹാര്‍ ഇന്നിംഗ്സില്‍ പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!