
മെൽബൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിൽ തിളങ്ങുന്ന വിജയം നേടിയ ഓസ്ട്രേലിയ. നാലാം ദിനം ഇന്നിംഗ്സിനും 182 റൺസിനുമാണ് കങ്കാരുക്കൾ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 386 റൺസിന്റെ കടവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 204 റൺസിൽ അവസാനിച്ചു. ടെംബ ബാവുമ്മയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഒന്ന് പൊരുതി നോക്കാനുള്ള കെൽപ്പുണ്ടായിരുന്നുള്ളൂ. 144 പന്തിൽ ബാവുമ്മ 65 റൺസെടുത്ത് പുറത്തായി.
ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ ലയോൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. സ്കോട്ട് ബോളണ്ടിന് രണ്ട് വിക്കറ്റുകൾ ലഭിച്ചു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സ്റ്റീവൻ സ്മിത്ത് എന്നിവർക്കും ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു. നേരത്തെ, ആദ്യ ഇന്നിംഗ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായിരുന്നു. . അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്.
മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ 145 ഓവറില്‍ 575/8 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയാണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്. ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറിയുടെയും അലക്‌സ് ക്യാരിയുടെ സെഞ്ചുറിയുടെയും സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും കരുത്തിലാണ് ഓസീസ് സംഘം വൻ സ്കോർ സ്വന്തമാക്കിയത്.
ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറി തന്നെയാണ് ടെസ്റ്റിന്റെ സവിശേഷത. തന്‍റെ നൂറാം ടെസ്റ്റിലാണ് വാര്‍ണർ ചരിത്ര ഡബിള്‍ പേരിൽ ചേർത്തത്. 144 പന്തില്‍ 100 തികച്ച താരം പരിക്കിന്‍റെ വെല്ലുവിളിയെ അതിജീവിച്ച് 254 പന്തില്‍ 200 തികയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആൻറിച്ച് നോർക്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!