
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി നേരിടുന്ന ഇന്ത്യൻ ടീമിന് ആശ്വാസവാര്‍ത്ത. ടെസ്റ്റിന്‍റെ നാലും അഞ്ചും ദിനങ്ങളില്‍ മഴ വില്ലനായി എത്തുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം.
ചൊവ്വാഴ്ച ബ്രിസ്ബേനില്‍ മൂന്ന് മുതല്‍ 30 മില്ലി മീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച രണ്ട് മുതല്‍ 25 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ട്. അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിസ്ബേനില്‍ നാളെ 100 ശതമാനവും മറ്റന്നാള്‍ 89 ശതമാനവും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രിയും കനത്ത മഴപെയ്യുമെന്നും നാളെ രാവിലെ ആകാശം മേഘാവൃതമായിരിക്കുമെന്നും പ്രാദേശിക സമയം രാവിലെ 11 മണിയോടെ മഴ പെയ്യുമെന്നുമാണ് അക്യുവെതറിന്‍റെ പ്രവചനം.
ബുധനാഴ്ച പ്രാദേശിക സമയം ഒരു മണിയോടെ ബ്രിസ്ബേനില്‍ ഇടിയോടുകൂടിയ കനത്ത മഴപെയ്യുമെന്നും അക്യുവെതതർ പ്രവചിക്കുന്നു. ഇതോടെ അവസാന രണ്ട് ദിനങ്ങളിലും കളി നടന്നാലും മുഴുവൻ ഓവറും എറിയാനുള്ള സാധ്യത മങ്ങി. മഴമൂലം കളി മുടങ്ങുകയും മത്സരം സമനിലയാവുകയും ചെയ്താല്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാമെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കും.
മൂന്നാം ദിനമായ ഇന്ന് ഇടവിട്ട് മഴ പെയ്തതോടെ ആറ് തവണയാണ് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നത്. ആകെ 33.1 ഓവര്‍ മാത്രമാണ് ഇന്ന് മത്സരം നടന്നത്. 405/7 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ 445 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍.മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 51-4 എന്ന സ്കോറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.
33 റണ്‍സോടെ കെ എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഫോളോ ഓണ്‍ ഭീഷണി നേരിടുന്ന ഇന്ത്യക്ക് ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇനിയും 394 റണ്‍സ് കൂടി വേണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!