
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് എറിഞ്ഞിട്ടതോടെ അപൂര്‍വ നേട്ടം സ്വന്താമാക്കി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസറായ ഡെയ്ൽ സ്റ്റെയ്നാണ് ബുമ്രക്ക് മുമ്പ് ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കിയ പേസര്‍. 2008 ഏപ്രില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.
2019ല്‍ ഇഷാന്ത് ശര്‍മയും കൊല്‍ക്കത്തയില്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയെങ്കിലും അത് പക്ഷെ പിങ്ക് ബോളില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ന്യൂസിലന്‍ഡിന്‍റെ ടെസ്റ്റില്‍ മാറ്റ് ഹെന്‍റി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും മഴമൂലം ആദ്യ ദിനത്തിലെ കളി പൂര്‍ണമായും നഷ്ടമായതിനാല്‍ സാങ്കേതികമായി രണ്ടാം ദിനമാണ് ഹെന്‍റി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബുമ്ര കരിയറിലെ പതിനാറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍(37), അനില്‍ കുംബ്ലെ(35), ഹര്‍ഭജന്‍ സിംഗ്(25), കപില്‍ ദേവ്(23) എന്നിവരാണ് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റെടുത്ത ബൗളര്‍മാരില്‍ ഇനി ബുമ്രക്ക് മുന്നിലുള്ളത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റെടുക്കുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര ഇന്ന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 9 ടെസ്റ്റില്‍ ബുമ്രയുടെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. 14 ടെസ്റ്റില്‍ അഞ്ച് തവണ 5 വിക്കറ്റെടുത്തിട്ടുള്ള ഡെയ്ല്‍ സ്റ്റെയനും അശ്വിനും സ്റ്റെയ്നും മാത്രമാണ് ഇനി ബുമ്രയുടെ മുന്നിലുള്ളത്.
അഞ്ച് വിക്കറ്റെടുത്തതോടെ ടെസ്റ്റ് വിക്കറ്റുവേട്ടയില്‍ മുഹമ്മദ് ഷമിയെ മറികടക്കാനും ബുമ്രക്കായി. ഷമിക്ക് 229 വിക്കറ്റും ബുമ്രക്ക് 231 വിക്കറ്റുമാണുള്ളത്. കൊല്‍ക്കത്ത ടെസ്റ്റില്‍ റിയാന്‍ റിക്കിള്‍ടണെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ബുമ്ര ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ കേശവ് മഹാരാജിനെ വീഴ്ത്തിയാണ് അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക