
ദില്ലി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അഫ്ഗാനെതിരെ 273 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഇപ്പോള്‍ 17.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 145 റണ്‍സെടുത്തിട്ടുണ്ട്. ഇത്രയും റണ്‍സിനിടെയാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. താരം നാല് സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. 63 പന്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. നേരത്തെ നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് അഫ്ഗാനനെ തകര്‍ത്തത്. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കുകയായിരുന്നു ഓപ്പണര്‍മാര്‍. 38 റണ്‍സുമായി ഇഷാന്‍ കിഷന്‍ രോഹിത്തിന് കൂട്ടുണ്ട്.
നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റണ്‍സെടുക്കുന്നതിനെ അവരുടെ മൂന്ന് വിക്കറ്റുകകള്‍ പോയിരുന്നു. മുന്‍നിര താരങ്ങളായ ഇബ്രാഹിം സദ്രാന്‍ (22), റഹ്മാനുള്ള ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ ഗുര്‍ബാസിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി. റഹ്മത്ത് ആവട്ടെ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഷാഹിദി - ഓമര്‍സായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്ത ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഷാഹിദി കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റണ്‍സ് കൂട്ടിര്‍ത്ത് ഒമര്‍സായ് മടങ്ങി. നബിയെ, ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര്‍ റഹ്മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) പുറത്താവാതെ നിന്നു. ഷാര്‍ദുല്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല.
അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍:റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍-ഉല്‍-ഹഖ്, ഫറൂള്‍ഹഖ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!