സച്ചിന്‍ ബേബിക്കും ബാബാ അപരാജിതിനും സെഞ്ചുറി; രഞ്ജിയില്‍ കേരളം കൂറ്റന്‍ ലീഡിലേക്ക്

Published : Nov 19, 2025, 11:02 AM IST
Sachin Baby

Synopsis

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ സച്ചിൻ ബേബിയും ബാബാ അപരാജിതും സെഞ്ചുറി നേടി. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിൽ കേരളം കൂറ്റൻ ലീഡിലേക്ക് കുതിക്കുകയാണ്. 

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന്റെ സച്ചിന്‍ ബേബിക്കും (122), ബാബാ അപരാജിതിനും (105 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി. ഇരുവരുടേയും കരുത്തില്‍ കേരളം നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 386 റണ്‍സ് ലീഡായി കേരളത്തിന്. സച്ചിന്‍ ബേബിക്ക് കൂട്ടായി അഹമ്മദ് ഇമ്രാന്‍ (21) ക്രീസിലുണ്ട്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യ പ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യ പ്രദേശിന്റെ ടോപ് സ്‌കോറര്‍. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ പ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

മൂന്നിന് 226 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നാലെ സച്ചിനും അപരാജിതും സെഞ്ചുറി പൂര്‍ത്തിയാക്കി. 149 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും നേടി അപരാജിത് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ റിട്ടയേര്‍ഡ് ഹര്‍ട്ടായി. അധികം വൈകാതെ സച്ചിനും സെഞ്ചുറി നേടി. ഇതുവരെ 213 പന്തുകള്‍ നേരിട്ട സച്ചിന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ രോഹന്‍ കുന്നുമ്മല്‍ (7), അഭിഷേക് നായര്‍ (30), മുഹമ്മദ് അസറുദ്ദീന്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹനെ, കുമാര്‍ കാര്‍ത്തികേയ വിക്കറ്റിന് മുന്നില്‍ തുടര്‍ന്ന്. അഭിജിത് - സച്ചിന്‍ സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ അഭിജിത്തിനെ പുറത്താക്കി കുല്‍ദീപ് സെന്‍ മധ്യ പ്രദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ ക്യാപറ്റന്‍ അസറുദ്ദീന്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. എന്നാല്‍ സച്ചിന്‍ - അപരാജിത് സഖ്യം കേരളത്തെ മുന്നോട്ട് നയിച്ചു. ഇരുവരും 176 റണ്‍സ് കൂട്ടിചേര്‍ത്തു. ആറിന് 155 എന്ന നിലയിലാണ് മധ്യ പ്രദേശ് ഇന്നലെ ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 37 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി.

ആദ്യ ഇന്നിംഗ്‌സിലും തുണയായത് അപരാജിത്

ഏഴിന് 246 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. ആദ്യ ദിവസത്തെ സ്‌കോറിനോട് റണ്‍സൊന്നും ചേര്‍ക്കാനാവാതെ ശ്രീഹരി എസ് നായര്‍ (7) ആദ്യം മടങ്ങി. പിന്നാലെ സെഞ്ചുറിക്കരികെ അപാരാജിതും പുറത്തായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. നിതീഷ് എം ഡിയാണ് (7) പുറത്തായ മറ്റൊരു താരം. ഏദന്‍ ആപ്പിള്‍ ടോം (9) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അപരാജിതാണ് രക്ഷിച്ചത്. അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്.

മൂന്നാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന്‍ കൂട്ടുകെട്ടിന് അവസാനമിട്ടു. മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന്‍ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന്‍ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീന്‍ 14ഉം അഹ്മദ് ഇമ്രാന്‍ അഞ്ചും റണ്‍സായിരുന്നു നേടിയത്.

തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 42 ഓവര്‍ നീണ്ടു. 60 റണ്‍സെടുത്ത അഭിജിതിനെ പുറത്താക്കി ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടതോടെ ആദ്യദിനം അവസാനിച്ചു. കേരളത്തിന് വേണ്ടി അഭിഷേക് ജെ നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ