
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ച് ദിവസങ്ങള്‍ക്കകം ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓസീസ് താരം മൈക് ഹസി. ഓസ്ട്രേലിയയുടെ ലോകകപ്പ് നേട്ടത്തിന്‍റെ തിളക്കം മങ്ങുന്നില്ലെങ്കിലും ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളുടെ തിളക്കം നഷ്ടപ്പെടുത്താനെ ഈ പരമ്പരകൊണ്ട് കഴിയൂവെന്ന് ഹസി പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകള്‍ എല്ലായ്പ്പോഴും ആവേശപ്പോരാട്ടങ്ങളാകാറുണ്ട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു ടി20 പരമ്പര നടത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളുടെ ആവേശം ചോര്‍ത്താൻ മാത്രമെ ഉപകരിക്കൂ. ഓസ്ട്രേലിയയുടെ ലോകകപ്പ് നേട്ടത്തിന്‍റെ മൂല്യമിടിയില്ലെങ്കിലും ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളെ വില കുറച്ചു കാണാനെ ഇതുകൊണ്ട് കഴിയു. ലോകകപ്പില്‍ കളിച്ച ഒട്ടേറെ താരങ്ങള്‍ ഇരു ടീമുകളില്‍ നിന്നും വിശ്രമം എടുത്തിട്ടുണ്ട്.
ഇന്ത്യയുടെയോ ഓസ്ട്രേലിയയുടെയും ഏറ്റവും മികച്ച ടി20 ടീമല്ല ഈ പരമ്പരയില്‍ കളിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ക്കായി പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ഓരോ പരമ്പരക്കുശേഷം അടുത്തത് എന്ന രീതിയില്‍ എത്രമാത്രം പരമ്പരകള്‍ക്കാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇപ്പോള്‍ ടീമിനെ അയക്കുന്നത്. ശാരീരികമായും മാനസികമായും എല്ലാ പരമ്പരയിലും കളിക്കുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അസാധ്യമാണെന്നും ഹസി പറഞ്ഞു.
നവംബര്‍ 19ന് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലു ദിവസങ്ങള്‍ക്കകം 23നാണ് ഇന്ത്യയും ഓസ്ട്രേലിയയും ടി20 പരമ്പരയില്‍ കളിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ജയിച്ച് ഓസീസ് തിരിച്ചുവന്നു. നാളെ റായ്പൂരിലാണ് നാലാം ടി20 മത്സരം. ലോകകപ്പില്‍ കളിച്ച മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്. ഓസ്ട്രേലിയന്‍ ടീമില്‍ ആദ്യ മൂന്ന് ടി20 കള്‍ക്ക് ലോകകപ്പില്‍ കളിച്ച ഏഴ് താരങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് കൂടുതല്‍ താരങ്ങളെ ഓസീസ് തിരിച്ചുവിളിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് പിന്നാലെ ദിവസങ്ങളുടെ ഇടവേളയില്‍ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ കളിക്കും. ഓസ്ട്രേലിയ ആകട്ടെ 14മുതല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക