
ലാഹോര്‍: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടം. ഇന്ത്യക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെത്തുന്ന ഇംഗ്ലണ്ടും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നാണംകെട്ട ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കും ജയിച്ചു തുടങ്ങാനാണ് ഇന്നിറങ്ങുന്നത്.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ അഭാവം ഓസ്ട്രേലിയയെ തളര്‍ത്തുമെങ്കിലും സ്റ്റീവ് സ്മിത്തിന്‍റെ ക്യാപ്റ്റന്‍സി മികവില്‍ കംഗാരുക്കൾ പ്രതീക്ഷവെക്കുന്നു. ട്രാവിസ് ഹെഡ് നയിക്കുന്ന ബാറ്റിങ് നിരയിൽ മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയവരുടെ ഫോം നിർണായകമാകും. സ്റ്റാര്‍ക്കിനും കമിനും ഹേസല്‍വുഡിനും പകരക്കാരായി എത്തുന്ന നഥാന്‍ എല്ലിസ്, ഷോണ്‍ ആബട്ട്, സ്പെന്‍സര്‍ ജോണ്‍സൺ എന്നിവര്‍ക്ക് എത്രമാത്രം തിളങ്ങാനാവുമെന്നതും കണ്ടറിയേണ്ടതാണ്. ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ പകരക്കാരനായി ആരോണ്‍ ഹാര്‍ഡി ഇന്ന് ഓസീസ് പ്ലേയിംഗ് ഇലവനില്‍ കളിക്കും.
ഓസ്ട്രേലിയയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇംഗ്ലണ്ടിന്‍റെ സ്ഥിതിയും. 2023 ഏകദിന ലോകകപ്പിനു ശേഷം ഒരു ഏകദിന മത്സരം പോലും ജയിക്കാതെയാണ് ഇംഗ്ലണ്ട് ചാംപ്യൻസ് ട്രോഫിക്ക് എത്തുന്നത് . ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലുമൊന്നും സെമിയിലെത്താതെ പുറത്തായതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ കടുത്ത സമ്മർദ്ദത്തിലാണ് ചാമ്പ്യൻസ് ട്രോഫിക്കിറങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫി ബട്ട്‌ലറിന് തന്റെ നായക മികവ് തെളിയിക്കാനുള്ള അവസാന അവസരമായിരിക്കും .
ജാമി സ്മിത്ത് ടീമിലേക്ക് തിരിച്ചെത്തിയതും സഹ സീമർമാരായ ബ്രൈഡൺ കാർസെ, മാർക്ക് വുഡ് എന്നിവർക്കൊപ്പം ജോഫ്ര ആർച്ചറും ടീമിലുള്ളതും ഇംഗ്ലണ്ടിന് ആശ്വാസമാണ്. പവര്‍ ഹിറ്റര്‍മാരുടെ സംഘം തന്നെയുണ്ടെങ്കിലും സ്പിന്നിന് മുന്നില്‍ മുട്ടിടിക്കുന്ന പതിവ് പാകിസ്ഥാനിലും തുടര്‍ന്നാൽ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമാകും. ഹാരി ബ്രൂക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ടെസ്റ്റില്‍ പാകിസ്ഥാനില്‍ 84 റണ്‍സ് ശരാശരിയില്‍ തകര്‍ത്തടിച്ചിട്ടുള്ള ബ്രൂക്ക് ഏകദിനത്തിലും അതാവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകും. ആദം സാംപ നയിക്കുന്ന ഓസീസ് സ്പിന്‍ ആക്രമണത്തില്‍ സഹായത്തിന് ഗ്ലെൻ മാക്സ്‌വെല്ലും മാര്‍നസ് ലാബുഷെയ്നും ട്രാവിസ് ഹെഡും ഉണ്ടാകും.
അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ചാമ്പ്യൻസ് ട്രോഫിയില്‍ പരസ്പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയം ഇംഗ്ലണ്ടിനൊപ്പവും രണ്ടണ്ണത്തില്‍ ഓസീസിനൊപ്പവുമായിരുന്നു. ഓസിസും ഇംഗ്ലണ്ടും തോൽവിയിൽ നിന്നാണ് ഇന്ന് തുടക്കം കുറിക്കുന്നത് അത്കൊണ്ട് തന്നെ വിജയം എന്നതിന് അപ്പുറം മറു വാക്ക് ഇരു ടീമുകൾക്കും ഉണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!