
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടായി. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കത്തില്‍ ഞെട്ടിച്ച് ഹെഡ്
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും തുടക്കത്തില്‍ മുഹമ്മദ് ഷമി വിട്ടു കളഞ്ഞ ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് ഭീഷണിയായി ക്രീസില്‍ നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സടിച്ച ഹെഡിനെ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ഭാഗ്യത്തിന്‍റെ പിന്തുണയോടെ ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 100 കടത്തി.
മൂന്ന് തവണയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്. പതിനാലാം ഓവറിലെ അഞ്ചാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സ്മിത്ത്, അക്സര്‍ പട്ടേലിന്‍റെ തൊട്ടടുത്ത പന്ത് ബാറ്റില്‍ തട്ടി ഉരുണ്ട് വന്ന് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ൽസ് വീഴാത്തതിനാല്‍ രക്ഷപ്പെട്ടു. മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 20ാം ഓവറില്‍ ഓസീസിനെ 100 കടത്തി.
22-ാം ഓവറില്‍ സ്മിത്ത് നല്‍കിയ റിട്ടേൺ ക്യാച്ച് മുഹമ്മദ് ഷമിക്ക് കൈയിലൊതുക്കാനായില്ല. പിന്നാലെ 36 പന്തില്‍ 29 റണ്‍സെടുത്ത ലാബുഷെയ്നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 68 പന്തില്‍ സ്മിത്ത് അര്‍ധസെഞ്ചറി തികച്ചു. ജോഷ് ഇംഗ്ളിസ് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ഇംഗ്ലിസിനെ വീഴ്ത്തിയ ജഡേജ വീണ്ടും ഓസീസിന് തളര്‍ത്തിയെങ്കിലും അലക്സ് ക്യാരി-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് അവരെ 200ന് അടുത്തെത്തിച്ചു. ഭാഗ്യം തുണച്ച സ്മിത്തിനെ ഒടുവില്‍ ഷമി ബൗള്‍ഡാക്കി.
ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്, കാരണമറിയാം
പിന്നാലെ സിക്സ് അടിച്ച് തുടങ്ങിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(7) അക്സര്‍ പട്ടേല്‍ ബൗൾഡാക്കിയെങ്കിലും അലക്സ് ക്യാരിയുടെ പോരാട്ടം ഓസ്ട്രേലിയയെ 250 കടത്തി. 57 പന്തില്‍ 61 റണ്‍സെടുത്ത ക്യാരി എട്ട് ഫോറും ഒരു സിക്സും പറത്തി. ക്യാരിയെ റണ്ണൗട്ടാക്കിയ ശ്രേയസ് അയ്യര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. നഥാന്‍ എല്ലിസ് ഷമിയെ സിക്സ് പറത്തി ഓസീസിനെ 260 കടത്തി. ഒടുവില്‍ എല്ലിസിനെ ഷമിയും സാംപയെ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സ് 264 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!