
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറിയ ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ 229 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. സെഞ്ചുറിയുമായി പൊരുതിയ തൗഹിദ് ഹൃദോയിയും അര്‍ധ സെഞ്ചുറി നേടിയ ജേക്കര്‍ അലിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ 35-5 എന്ന സ്കോറില്‍ പതറിയിട്ടും ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 118 പന്തില്‍ 100 റണ്‍സടിച്ച ഹൃദോയ് ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ ക്യാച്ച് നഷ്ടമാക്കിയ ജേക്കര്‍ അലി 114 പന്തില്‍ 68 റണ്‍സടിച്ചു. ഓപ്പണര്‍ തന്‍സിദ് ഹസന്‍(25) റിഷാദ് ഹൊസൈൻ(18) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി 53 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണ 31 റണ്‍സിന് മൂന്നും അക്സര്‍ പട്ടേല്‍ 43 റണ്‍സിന് 2 വിക്കറ്റെടുത്തു.
ടോസില്‍ ഭാഗ്യം പിന്നാലെ തകര്‍ന്നടിഞ്ഞു
ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) മുഹമ്മദ് ഷമി വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്ർ ഷാന്‍റോയെ(0) വിരാട് കോലിയുെ കൈകളിലെത്തിച്ച് ബംഗ്ലാദേശിനെ ഞെട്ടിച്ചു. ഏഴാം ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ(5) കൂടി പുറത്താക്കി ഷമി ബംഗ്ലാദേശിന് 26-3ലേക്ക് തള്ളിവിട്ടു.
അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മുഹമ്മദ് ഷമി,ലോക റെക്കോര്‍ഡുമായി വമ്പൻ തിരിച്ചുവരവ്
എട്ടാം ഓവര്‍ എറിയാനെത്തി അക്സര്‍ പട്ടേല്‍ തുര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും(25) മുഷ്ഫീഖുര്‍ റഹീമിനെയും(0) പുറത്താക്കി ബംഗ്ലാദേശിനെ 35-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി. തൊട്ടടുത്ത പന്തില്‍ ജേക്കര്‍ അലിയുടെ വിക്കറ്റ് കൂടി നേടി ഹാട്രിക്ക് തികയ്ക്കാന്‍ അക്സറിന് കഴിയുമായിരുന്നെങ്കിലും അക്സറിന്‍റെ പന്തില്‍ ജേക്കര്‍ അലി സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ കൈവിട്ടു.
പിന്നീട് തൗഹിദും ജേക്കറും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി. ഇരുപതാം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ തൗഹിദ് ഹൃദോയ് നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൈവിട്ടു. 24 റണ്‍സായിരുന്നു ഈ സമയം തൗഹിദിന്‍റെ വ്യക്തിഗത സ്കോര്‍. ജഡേജയുടെ പന്തില്‍ ജേക്കര്‍ അലിയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രാഹുലും നഷ്ടമാക്കിയതോടെ ബംഗ്ലാദേശ് പതുക്കെ കരകയറി. ഒമ്പതാം ഓവറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇവരുവരും 43-ാം ഓവറിലാണ് വേര്‍പിരിഞ്ഞത്.
ആറാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും ബംഗ്ലാദേശിന് മാന്യമായ സ്കോര്‍ ഉറപ്പാക്കിയപ്പോള്‍ ജേക്കര്‍ അലിയെ പുറത്താക്കിയ മുഹമ്മദ് ഷമിയാണ് ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ തൗഹിദ് ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. തമീം ഇക്ബാലിനുശേഷം ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശി ബാറ്ററുമാണ് തൗഹിദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!